മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 22,000 കടന്നു

By Web TeamFirst Published May 10, 2020, 10:32 PM IST
Highlights

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം ഇരുപത്തി രണ്ടായിരം കടന്നു. ഇന്ന് 1278 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം ഇരുപത്തി രണ്ടായിരം കടന്നു. ഇന്ന് 1278 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 22171 ആയി. 53 പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 832 ആയി. മുംബൈയിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 13000 കടന്നു.

ഇന്ന് 875 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.നഗരത്തിൽ മരണ സംഖ്യ 500 കടന്നു. ആർതർ റോഡ്  സെൻട്രൽ ജയിലിൽ ഇന്ന് 81 തടവുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജീവനക്കാരടക്കം 184 പേർ ഇവിടെ കൊവിഡ് ബാധിതരായി. രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ഗുജറാത്തിൽ രോഗികളുടെ എണ്ണം 8000 കടന്നു. ഇന്ന് 398 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . ഇതോടെ ആകെ രോഗികളുടെ എണ്ണം 8195 ആയി. ഇന്ന് 21 പേർ മരിച്ചതോടെ മരണ സംഖ്യ493 ആയി.

രണ്ടു ലക്ഷം കൊവിഡ് പരിശോധനകൾ പൂർത്തിയാക്കിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. രോഗികളുടെ എണ്ണത്തിലെ വർധനവിനൊപ്പം പരിശോധനകളുടെ എണ്ണക്കൂടുതലും പരിഗണിക്കണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. മരണനിരക്ക് കഴിഞ്ഞ മാസം ഇതേ സമയം 7.21 ആയിരുന്നു. അത് 3.86-ലേക്ക് താഴ്ന്നിട്ടുമുണ്ട്. ഇത് നേട്ടമായി കാണാമെങ്കിലും പ്രതിസന്ധി അയഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറ‍ഞ്ഞു.

രോഗികളിൽ ഭൂരിഭാഗവുമുള്ള മുംബൈ നഗരത്തെ ഏഴ് സോണുകളാക്കി പ്രതിരോധപ്രവർത്തനങ്ങളുടെ ചുമതല ഏഴ് ഐഎഎസ് ഉദ്യോഗസ്ഥർക്ക് നൽകി. എന്നാൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ മുംബൈ കോർപ്പറേഷൻ കമ്മീഷണറെ സ്ഥലം മാറ്റിയത് വിവാദവുമായി. പ്രവീൺ പർദേശിയെ നഗരവികസന വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറി ആയാണ് സ്ഥലം മാറ്റിയത്. പ്രതിരോധപ്രവർത്തനങ്ങളിൽ കേന്ദ്രം ആശങ്കപ്രകടിപ്പിച്ചതിന് പിന്നാലെ കടുത്ത നടപടികളുമായി മഹാരാഷ്ട്ര മുന്നോട്ടുപോവുകയാണ്.

click me!