Latest Videos

ദില്ലിയിൽ സാഹചര്യം അതിരൂക്ഷം; രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകൾ

By Web TeamFirst Published Nov 18, 2020, 12:28 PM IST
Highlights

വീണ്ടുമൊരു ലോക്ഡൗൺ ഉണ്ടാകില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും മാർക്കറ്റുകളിൽ അടക്കം നിയന്ത്രണം കർശനമാക്കുകയാണ്. നഗരത്തിനുള്ളിൽ ഛാട്ട് പൂജയ്ക്കുള്ള നിരോധനത്തിനോട് ജനങ്ങൾ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി സത്യന്ദ്രേ ജെയിൻ ആഭ്യർത്ഥിച്ചു.

ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും ദില്ലിയിൽ സാഹചര്യം അതിരൂക്ഷം. രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷത്തിലേറെ പുതിയ കേസുകളാണ് രാജ്യതലസ്ഥാനത്ത് സ്ഥീരീകരിച്ചത്. വ്യാപനത്തിന്റെ പശ്ചത്താലത്തിൽ ഇളവുകളിൽ പിടിമുറക്കാനാണ് ദില്ലി സർക്കാർ തീരുമാനം. പതിനാറ് ദിവസത്തിനിടെ 1,03,093 രോഗികൾ, 1,202 മരണം. ഉത്സവ ആഘോഷങ്ങളും ശൈത്യവും അന്തരീക്ഷ മലനീകരണവും ദില്ലിയെ തള്ളിവിട്ടത് അതിതീവ്ര അവസ്ഥയിലേക്കാണ്.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഐസിയു കിടക്കളുടെ എണ്ണം ആറായിരമായി വ‍ർധിപ്പിക്കും. ‍നിലവിൽ ഇത് 2500 ആണ്. സർദാർ വല്ലഭായ് പട്ടേൽ കൊവിഡ് ആശുപത്രിയിൽ അഞ്ഞൂറ് കിടക്കകൾ അധികമായി ഉൾപ്പെടുത്തി. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ നേത്യത്വത്തിൽ ചേർന്ന യോഗത്തിന് പിന്നാലെ അർധസൈനിക വിഭാഗങ്ങളിൽ നിന്നായി 75 ഡോക്ടർമാരെയും 250 പാരാമെഡിക്കൽ ജീവനക്കാരെയും വിവിധ ആശുപത്രികളിൽ നിയോഗിക്കും. സ്വകാര്യ ആശുപത്രികളിലെ സ്ഥിതി വിലയിരുത്താൻ പത്തു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

വീണ്ടുമൊരു ലോക്ഡൗൺ ഉണ്ടാകില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും മാർക്കറ്റുകളിൽ അടക്കം നിയന്ത്രണം കർശനമാക്കുകയാണ്. നഗരത്തിനുള്ളിൽ ഛാട്ട് പൂജയ്ക്കുള്ള നിരോധനത്തിനോട് ജനങ്ങൾ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി സത്യന്ദ്രേ ജെയിൻ ആഭ്യർത്ഥിച്ചു. അതേസമയം ദില്ലിയിൽ നിന്ന് നോയിഡയിലേക്ക് എത്തുന്നവർക്കുള്ള കൊവിഡ് പരിശോധന തുടങ്ങി. ആന്റിജെൻ പരിശോധനയാണ് നടത്തുന്നത്. എന്നാൽ യാത്രാനുമതിക്ക് കൊവിഡ് പരിശോധനാഫലം ആവശ്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

രാജ്യത്ത് സ്ഥിതി ഇങ്ങനെ

രാജ്യത്ത് 38,617 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 89,12,908 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 474 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,30,993 ആയി. നിലവിൽ രാജ്യത്ത് 4,46,805 സജീവ കേസുകളാണുള്ളത്. ഇതുവരെ 83,35,110 പേർ കോവിഡ് മുക്തി നേടി. ഇതിൽ 44,739 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ആശുപത്രി വിട്ടു. 

നവംബർ 17 വരെ 12,74,80,186 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 9,37,279 സാമ്പിളുകൾ പരിശോധിച്ചതായും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. 

click me!