
ദില്ലി : കേരളത്തിലെ രണ്ട് ജില്ലകളടക്കം രാജ്യത്തെ 15 ജില്ലകളിലെ കൊവിഡ് രോഗവ്യാപന തീവ്രതയിൽ ഉത്കണ്ഠ രേഖപ്പെടുത്തി കേന്ദ്രം. തിരുവനന്തപുരം, എറണാകുളം അടക്കമുള്ള ജില്ലകളിലാണ് രോഗവ്യാപനം അതിതീവ്രമാണെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ഒരു മാസത്തിനിടയിൽ ഈ ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ശരാശരി 30 ഇരട്ടിയോളം വർധനയുണ്ടായെന്നാണ് ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നത്.
ഒരു ലക്ഷത്തിനടുത്ത് പ്രതിദിന രോഗികളുമായി രാജ്യത്ത് കൊവിഡ് കുതിച്ചുയരുകയാണ്. മൂന്നാം തരംഗത്തിന്റെ സാഹചര്യത്തിൽ കൊവിഡ് പരിശോധന നിരക്കും ആശുപത്രികളിലെ സംവിധാനങ്ങളും അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവര്‍ത്തിച്ചു. നാളെ ആരോഗ്യ പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. ദില്ലി, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാൾ തുടങ്ങിയ ഇടങ്ങളിൽ രോഗവ്യാപനനിരക്ക് വളരെ കൂടുതലാണ്.
മഹാരാഷ്ട്രയിൽ കൊവിഡ് മൂന്നാം തരംഗം അതിതീവ്രമാണ്. 36,265 പേർക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ മാത്രം പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നു. നഗരത്തിൽ ടിപിആർ 30 ശതമാനമാണ്. എന്നാൽ രോഗികളിൽ 85 ശതമാനം പേർക്കും ലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആറായിരം കടന്നു. 24 മണിക്കൂറിൽ 6983 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം 3759 പേർക്കാണ് രോഗം കണ്ടെത്തിയത്. സംസ്ഥാനത്ത് 11 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ആരക്കോണത്ത് 45 എൻഡിആർഎഫ് സൈനികർക്കും. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ 67 വിദ്യാർത്ഥികൾക്കും രോഗം സ്ഥിരീകരിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ 12 വിദ്യാർത്ഥികൾക്ക് രോഗം കണ്ടെത്തി. ഈ സ്ഥാപനങ്ങൾ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചു.
തമിഴ്നാട് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നാളെ സഭ പിരിയും. രോഗവ്യാപനം കണക്കിലെടുത്ത് പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ രാത്രി 10 ന് തുടങ്ങും. ചെന്നൈ മെട്രോ ട്രെയിൻ സർവീസുകൾ നാളെ മുതൽ ദിവസേന രാത്രി 9 മണിക്ക് സർവീസുകൾ അവസാനിപ്പിക്കും. മെഡിക്കൽ കോളജുകൾ, പാരാമെഡിക്കൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ കോളജുകൾക്കും ജനുവരി 20 വരെ അവധിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam