
ദില്ലി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിൽ ഇന്ന് അവലോകനയോഗം ചേരും. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റെ നിർദ്ദേശ പ്രകാരമാണ് ഇത്. ആശുപത്രികളിലെ സൗകര്യം, വാക്സിനേഷൻ തോത്, മറ്റ് പ്രതിരോധ മാർഗങ്ങൾ എല്ലാം വിലയിരുത്തും. അതേസമയം, ദില്ലിയിലും മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും കൂടി. മഹാരാഷ്ട്രയിൽ കേസുകൾ 900 കടന്നു. ദില്ലിയിൽ ഒരു ദിവസം രോഗം സ്ഥിരീകരിച്ചത് 733 പേർക്കാണ്.
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളോട് പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനാണ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന നിര്‍ദ്ദേശം. കൊവിഡ് പ്രതിദിന കണക്ക് തുടർച്ചയായി ഉയരാൻ തുടങ്ങിയതോടെയാണ് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു ചേർത്തത്. സംസ്ഥാനങ്ങളിൽ കൊവിഡ് അവലോകന യോഗം വിളിച്ചു ചേർക്കാനും ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നിർദേശിച്ചു. തിങ്കൾ, ചൊവ്വ ദിനങ്ങളിൽ സംസ്ഥാനങ്ങളിൽ മോക്ഡ്രിൽ നടത്തണമെന്നും യോഗത്തിൽ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. മോക് ഡ്രിൽ നടക്കുന്ന ആശുപത്രി സന്ദർശിക്കാനും ആരോഗ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന് പുറമെ കൊവിഡ് പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും, കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും കേന്ദ്രം ആവശ്യപ്പെട്ടു. 6050 പേർക്കാണ് രാജ്യത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ പതിമൂന്ന് ശതമാനം വർധനയാണിത്. കഴിഞ്ഞ ഓഗസ്റ്റിന് ശേഷം ഇപ്പോഴാണ് പ്രതിദിന കേസുകൾ ഇത്തരത്തിൽ തുടർച്ചയായി വർധിക്കുന്നത്. കേരളമുൾപ്പടെ മൂന്നിടങ്ങളിൽ രോഗവ്യാപനം കൂടുതലാണ്. കൊവിഡ് കേസുകളുടെ എണ്ണം കൂടിയതോടെ സിക്കിമിൽ മാസ്ക് നിർബന്ധമാക്കി. മഹാരാഷ്ട്ര, തമിഴ്നാട് ഉൾപ്പടെ ചില സംസ്ഥാനങ്ങളിൽ ആശുപത്രികളിൽ മാസ്ക് നേരത്തെ നിർബന്ധമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam