
ദില്ലി: 24 മണിക്കൂറിനുള്ളിൽ 29,420 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 9.3 ലക്ഷമായി. 553 പേരാണ് 24 മണിക്കൂറിനുള്ളിൽ രോഗം ബാധിച്ച് മരിച്ചത്. ഗുജറാത്തിനെ മറികടന്ന് കർണ്ണാടക ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മൂന്നാമത്തെ സംസ്ഥാനമായി. മഹാരാഷ്ട്രയും തമിഴ്നാടുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.
മഹാരാഷ്ട്രയിൽ ഇന്ന് മാത്രം 7975 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 275640 ആയി. 10,928 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇന്ന് മാത്രം 233 മരണം റിപ്പോർട്ട് ചെയ്തു.
തമിഴ്നാട്ടിൽ ഇന്ന് 4496 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് ബാധിതർ ഒന്നരലക്ഷം കടന്നു. 151820 ആളുകൾ രോഗബാധിതരായെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഇന്ന് 68 കൊവിഡ് മരണം ഉണ്ടായി. ഇതുവരെ 2167 പേരാണ് മരിച്ചത്. കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയ 5 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കർണാടകത്തിൽ ഇന്ന് കൊവിഡ് കേസുകൾ ആദ്യമായി ഒരു ദിവസം 3000 കടന്നു . ഇന്ന് 3176 പേർക്ക് രോഗം സ്ഥിരീകരിച്ചു. ബംഗളുരുവിൽ മാത്രം 1975 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകൾ 47253 ആയി. ഇന്ന് 87 പേർ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചു. ഇതുവരെ രോഗം ബാധിച്ച് മരിച്ചത് 928 പേരാണ്. നിലവിൽ 27853 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം, കൊവിഡ് വ്യാപനം തീവ്രമായ പശ്ചാത്തലത്തിൽ ഡോക്ടർമാർക്ക് ഐ എം എ റെഡ് അലർട്ട് നല്കി. ഡോക്ടർമാർ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. സുരക്ഷാ ക്രമീകരണങ്ങൾ കർശനമായി പാലിക്കണം. രോഗം വരാതെയിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണം. ആശുപത്രിയിലെ മറ്റു ജീവനക്കാരുടെ കാര്യത്തിലും സുരക്ഷ നടപടികൾ സ്വീകരിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും ഐ എം എ ദേശീയ നേതൃത്വം നിർദ്ദേശം നൽകി. ഐ എം എ യുടെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 1302 ഡോക്ടർമാർ രോഗബാധിതരായിട്ടുണ്ട്. ഇതിൽ 99 പേർ മരിച്ച സാഹചര്യത്തിലാണ് കർശന മുൻകരുതലിനുള്ള റെഡ് അലർട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam