
ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 93,92,920 ആയി. 24 മണിക്കൂറിനിടെ 41,810 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 496 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 1,36,696 ആയി. 88,0 2,267 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
അതേസമയം, പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കൊവിഡ് വാക്സീൻ കുട്ടികൾക്കും പ്രായമായവർക്കും ഉടൻ നൽകില്ല എന്ന വിവരം പുറത്തു വന്നു. 18വയസിന് താഴെയും 65ന് മുകളിലും പ്രായമുള്ളവരിലും ക്ലിനിക്കൽ ട്രയൽ നടത്താത്തതാണ് വാക്സിൻ വൈകാൻ കാരണം.
ഇന്ത്യയിൽ ആദ്യം വിപണിയിലെത്താൻ തയാറെടുക്കുന്ന കൊവിഡ് വാക്സിനാണ് കൊവിഷീൽഡ്. മൂന്നാം ഘട്ട ക്ലിനിക്കൽ പരിശോധനയും പൂർത്തിയായതിനാൽ ഇനി അടിയന്തരമായി പുറത്തിറക്കാനുള്ള സർക്കാർ അനുമതിക്കായാണ് പൂനെ സിറം ഇൻസ്റ്റിറ്റ്യട്ട് കാത്തിരിക്കുന്നത് .രണ്ടാഴ്ചയ്ക്കകം അത് ലഭ്യമാക്കാനുള്ള അപേക്ഷ നൽകും. ഡിസംബർ അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. പക്ഷെ രോഗം ഗുരുതരമാകാൻ സാധ്യതയുള്ള പ്രായവിഭാഗക്കാർക്ക് ആദ്യഘട്ടത്തിൽ വാക്സിൻ നൽകില്ല. 18നും 65നും ഇടയിലുള്ളവരിലാണ് വാക്സിൻ ട്രയൽ പൂർത്തിയാക്കിയത്. അതിനാൽ ഈ വിഭാഗക്കാർക്ക് മാത്രമാണ് തുടക്കത്തിൽ വാക്സിൻ നൽകാനാവുക. നിലവിലെ ട്രയലിൽ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗക്കാരിൽ ആദ്യഘട്ട വാക്സിൻ പുറത്തിറങ്ങിയതിന് പിന്നാലെ ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കാനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഇപ്പോഴത്തെ ശ്രമം. ഫലപ്രാപ്തി ഉറപ്പാക്കിയതിന് ശേഷം 65 വയസിന് മുകളിലും 18വയസിന് താഴെയും ഉള്ളവർക്ക് വാക്സീൻ നൽകി തുടങ്ങും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam