
ദില്ലി: കൊവിഡ് വാക്സിൻ കുത്തിവയ്പ്പിനുള്ള പരിശീലനം ഏതാണ് പൂർത്തിയായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അയ്യായിരം പേർക്ക് പരിശീലനം നൽകിയെന്നും ലക്ഷദ്വീപ് ഒഴികെ എല്ലായിടത്തും പരിശീലനം പൂർത്തിയായിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൊവിഡ് പ്രതിരോധ വാക്സിനേഷനു മുന്നോടിയായുള്ള ഡ്രൈ റൺ നാലു സംസ്ഥാനങ്ങളിൽ നടത്താനാണ് കേന്ദ്ര സർക്കാർ തീരുമാനം. ആന്ധ്രപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റൺ നടക്കുക. വാക്സിന് കുത്തിവെയ്പ്പ് ഒഴികെയുള്ള എല്ലാ നടപടികളും ഡ്രൈ റണിൽ പരിശോധിക്കും.
രാജ്യത്ത് വാക്സിൻ ഉപയോഗത്തിനുള്ള അനുമതി ഉടൻ നൽകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഡ്രൈ റൺ. പഞ്ചാബ്, അസം, ആന്ധ്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ഏട്ടു ജില്ലകളിലാണ് ഈ മാസം 28, 29 തീയ്യതികളിൽ ഡ്രൈ റൺ നടക്കുക.
വാക്സിന്റെ സംഭരണം, വിതരണം, വാക്സിൻ കുത്തിവെപ്പിന് സെന്ററുകളുടെ നടത്തിപ്പ് അടക്കമുള്ളവ ഡ്രൈ റണിൽ പരിശോധിക്കും. വാക്സിൻ ഒരിടത്ത് നിന്ന് മറ്റൊരിടത്തേരക്ക് മാറ്റുമ്പോൾ താപനില മാറ്റമില്ലാതെ സൂക്ഷിക്കാൻ കഴിയുന്നുണ്ടോ, കുത്തിവയ്പ്പ് നൽകിയ ശേഷം ആളുകൾക്ക് അരമണിക്കൂർ വിശ്രമിക്കാൻ വേണ്ട സൗകര്യങ്ങൾ തയ്യാറാണോ എന്നീ കാര്യങ്ങൾ ഡ്രൈ റണ്ണിൽ വ്യക്തമാകും. വിതരണശൃംഖലയിലെ ഏതെങ്കിലും ന്യൂനതകളുണ്ടോ എന്ന പരിശോധിക്കുക കൂടിയാണ് ഡ്രൈ റണിന്റെ ലക്ഷ്യം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി കേന്ദ്രസർക്കാർ നൽകുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam