
ദില്ലി: ഇന്ത്യയിൽ കൊവിഡ് പ്രതിരോധ വാക്സിൻ്റെ ഉപയോഗത്തിനുള്ള അന്തിമ അനുമതി ഉടനെ നൽകിയേക്കുമെന്ന് സൂചന. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ തലവൻ ഡോ. വേണുഗോപാൽ ജി സോമനി തന്നെയാണ് ഇതുമായി ബന്ധപ്പെട്ട വ്യക്തമായ സൂചന ഇന്നു നൽകിയിട്ടുണ്ട്.
വാക്സിൻ പ്രയോഗത്തിന് ഉടനെ അനുമതി നൽകും. പുതുവർഷത്തിൽ പുതുതായി ചിലത് രാജ്യത്തുണ്ടാവും. ഇന്ത്യൻ നിയമപ്രകാരം വാക്സിനുകൾക്കും മരുന്നുകൾക്കും അടിയന്തര അനുമതി എന്നൊന്നില്ല. നിയന്ത്രിതമായ ഉപയോഗത്തിന് മാത്രമേ അനുമതി നൽകാൻ സാധിക്കൂവെന്നും വേണുഗോപാൽ ജി സോമനി പറഞ്ഞു.
വാക്സിൻ അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി പ്രത്യേക വിദഗ്ദ്ധസമിതിക്ക് നേരത്തെ ഡിസിജിഐ രൂപം നൽകിയിരുന്നു. ഈ സമിതി ഇതിനോടകം രണ്ട് തവണ യോഗം ചേർന്നു. അമേരിക്കൻ കമ്പനികളായ മൊഡേണ, ഫൈസർ, ഒക്സ്ഫഡ് - സെറം ഇൻസിറ്റിറ്റ്യൂട്ട് എന്നിവ വാക്സിൻ അനുമതിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
ഇതിൽ ഓക്സ്ഫഡ് വികസിപ്പിച്ച കൊവിഷിൽഡ് വാക്സിന് അനുമതി നൽകാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ എത്തിയിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം ബ്രിട്ടനും ഈ വാക്സിന് അനുമതി നൽകിയിട്ടുണ്ട്. വിദഗ്ദ്ദസമിതിയുടെ മൂന്നാമത്തെ യോഗം നാളെ ദില്ലിയിൽ ചേരുന്നുണ്ട്. ഇതിൽ വാക്സിൻ പ്രയോഗത്തിന് അനുമതി ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്നലെ ചേർന്ന യോഗത്തിൽ വാക്സിൻ ഉപയോഗത്തിന് അടിയന്തര അനുമതി തേടിയ സിറം ഇൻസ്റ്റിറ്റ്യൂട്ടിനോട് കൂടുതൽ വിവരങ്ങൾ തേടിയിരുന്നു. യുകെയിൽ കൊവിഷീൽഡ് വാക്സിന് അനുമതി ലഭിച്ച സാഹചര്യത്തിൽ ഇന്ത്യയിലും ഉടൻ അനുമതി നൽകുമെന്നാണ് സൂചന. വാക്സിൻ വിതരണത്തിന് മുന്നോടിയായി നാല് സംസ്ഥാനങ്ങളില്‍ ഇതിനോടകം ഡ്രൈറണ്‍ പൂർത്തിയാക്കിരുന്നു.
വാക്സിന്‍ നല്‍കേണ്ടവരുടെ മുൻഗണന പട്ടികയും സംസ്ഥാൻ സര്‍ക്കാരുകള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനിടെ രാജ്യത്ത് അതീതീവ്രവൈറസ് ബാധിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു. ദില്ലിയിൽ മാത്രം നാല് പേരിൽ ജനിതക മാറ്റം വന്ന വകഭേദം സ്ഥിരീകരിച്ചെന്ന് സർക്കാർ അറിയിച്ചു.
രാജ്യത്ത് കൊവിഡ് പ്രതിരോധസവാക്സിൻ ഉടനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വ്യക്തമാക്കിയിരുന്നു. വാക്സിൻ വിതരണത്തിനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്നും മോദി പറഞ്ഞു. വാക്സിന്റെ അടിയന്തര അനുമതി നൽകുന്നത് സംബന്ധിച്ച് നിർണ്ണായക യോഗം നാളെ നടക്കും
ദിവസങ്ങൾക്കുള്ളിൽ രാജ്യത്ത് കൊവിഡ‍് വാക്സിന് അനുമതി നൽകുമെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ ജനങ്ങൾക്ക് സൗജന്യമായി നൽകാനാകുമെന്നാണ് പ്രതീക്ഷ. 20-2-1 പ്രതീക്ഷയുടെ വർഷമാകും എല്ലാവരിലേക്കും വാക്സിനേഷൻ എത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam