
ദില്ലി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ മാര്‍ച്ച് മുതല്‍ നല്‍കി തുടങ്ങുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. മാര്‍ച്ചില്‍ പ്രതിരോധ വാക്‌സിന്‍ തയ്യാറാകുമെന്നും പരീക്ഷണം പ്രതീക്ഷിച്ചതിലും കൂടുതല്‍ വേഗത്തില്‍ മുന്നോട്ടുപോകുന്നുണ്ടെന്നുമാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറയുന്നത്. പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ വേഗത്തില്‍ നടക്കുന്നുണ്ടെങ്കിലും സര്‍ക്കാറിന്റെ അനുമതി ലഭിക്കാന്‍ കാലതാമസം എടുക്കും. ഡിസംബറില്‍ വാക്‌സിന്‍ തയ്യാറാകുമെങ്കിലും മാര്‍ച്ചോടുകൂടി വിപണിയിലെത്തിക്കാന്‍ കഴിയുമെന്നതാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതീക്ഷിക്കുന്നത്.
മാര്‍ച്ചോടുകൂടി ഏകദേശം ഏഴ് കോടി ഡോസ് ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു. ആര്‍ക്കൊക്കെ വാക്‌സിന്‍ നല്‍കണമെന്നത് സര്‍ക്കാറിന്റെ തീരുമാനമായിരിക്കും. ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും വാക്‌സിന്‍ നല്‍കുക. പിന്നീട് 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ആലോചിക്കുന്നത്. അതിന് ശേഷമായിരിക്കും മറ്റുള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുക. ലോക ആരോഗ്യ സംഘടനയും മാര്‍ച്ചോടുകൂടി വാക്‌സിന്‍ ലഭ്യമാക്കാമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. 2021ന്റെ രണ്ടാം പകുതിയില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രതീക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam