
ദില്ലി: യൂറോപ്യൻ യൂണിയന്റെ അംഗീകൃത വാക്സിനുകളുടെ പട്ടികയിൽ കൊവിഷീൽഡ് ഇല്ല. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഇതുമൂലം തടസമുണ്ടാകും. ഈ പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്ന് അദർ പൂനെവാല പ്രതികരിച്ചു.
അതേസമയം, ഇതുവരെ 32.36 കോടി ഡോസ് വാക്സീൻ രാജ്യത്ത് വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂലൈ അവസാനത്തോടെ 50 കോടി ഡോസ് വാക്സീൻ വിതരണം ചെയ്യാനാകുമെന്നാണ് കേന്ദ്രസർക്കാർ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചത്. 18 വയസ്സിനു മുകളിലുള്ള 90 കോടി പേർക്ക് ഈ വർഷം തന്നെ വാക്സീൻ നൽകുകയാണ് ലക്ഷ്യം. സൈഡസ് കാഡില പുറത്തിറക്കുന്ന സൈക്കോവ് - ഡി വാക്സിൻ വൈകാതെ 12 നും 18 നും ഇടയിലുള്ളവർക്ക് നൽകാൻ കഴിയും. 50 കോടി ഡോസ് കൊവിഷീൽഡ്, 40 കോടി ഡോസ് കൊവാക്സീൻ, മുപ്പത് കോടി ഡോസ് ബയോ ഇ വാക്സീൻ, 5 കോടി ഡോസ് സൈക്കോവ് ഡി, പത്ത് കോടി സ്പുട്നിക് വി എന്നിങ്ങനെയാണ് ഈ വർഷം ലഭ്യമാക്കുന്ന വാക്സീനുകളുടെ കണക്കെന്നും സർക്കാർ അറിയിച്ചിരുന്നു.
രാജ്യത്ത് 24 മണിക്കൂറിനിടെ 46148 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നാണ് ആരോഗ്യമന്ത്രാലയം രാവിലെ പുറത്തുവിട്ട റിപ്പോർട്ട്. പ്രതിദിന മരണ നിരക്ക് 979 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.94 ആയി. 96.80 ശതമാനം ആണ് രോഗമുക്തി നിരക്ക്. മരണസംഖ്യയിൽ 38 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam