പ്രധാനമന്ത്രി നരേന്ദ്ര മോദി അസം, ബംഗാൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്നു. 47,600 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്ന അദ്ദേഹം, പുതിയ ട്രെയിൻ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും കിസാൻ സമ്മാൻ നിധിയുടെ 22-ാം ഗഡു വിതരണം ചെയ്യുകയും ചെയ്യും.
ദില്ലി: അസം, ബംഗാൾ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ അസമിലും മറ്റന്നാൾ കൊൽക്കത്തയിലുമാണ് പ്രധാനമന്ത്രിയുടെ പരിപാടികൾ. 47,600 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിടും എന്ന് പിഎംഒ ഓഫീസ് അറിയിച്ചു. രാജ്യവ്യാപകമായി കിസാൻ സമ്മാൻ നിധിയുടെ 22- മത് ഗഡു വിതരണം ചെയ്യുകയും ചെയ്യും. പ്രധാനമന്ത്രി മാർച്ച് 13ന് ഉച്ചയ്ക്ക് 1.30നു കൊക്രഝാറിൽ 4,570 കോടിയിലധികം രൂപ മൂല്യമുള്ള പദ്ധതികളുടെ ഭൂമിപൂജയും തറക്കല്ലിടലും ഫ്ലാഗ് ഓഫും നിർവഹിക്കും. അന്നേദിവസം വൈകിട്ട് അഞ്ചിനു ഗുവാഹാട്ടിയിൽ 19,480 കോടിയോളം രൂപ മൂല്യമുള്ള വിവിധ വികസനപദ്ധതികളുടെ ഭൂമിപൂജയും ഉദ്ഘാടനവും രാഷ്ട്രത്തിനു സമർപ്പിക്കലും അദ്ദേഹം നിർവഹിക്കും. പ്രധാനമന്ത്രി മാർച്ച് 14-നു രാവിലെ 10.45-നു സിൽചറിൽ ഏകദേശം ₹23,550 കോടി മൂല്യമുള്ള വിവിധ പദ്ധതികളുടെ ഭൂമിപൂജയും രാഷ്ട്രത്തിനു സമർപ്പിക്കലും നിർവഹിക്കും.
അസമിലെയും വടക്കുകിഴക്കൻ മേഖലയിലെയും റെയിൽവേ ബന്ധം മെച്ചപ്പെടുത്തുന്നതിനായി മൂന്നു പുതിയ ട്രെയിൻ സർവീസുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. വടക്കുകിഴക്കൻ ഇന്ത്യയും ദക്ഷിണേന്ത്യയും തമ്മിൽ നേരിട്ടുള്ള റെയിൽവേ ബന്ധം പ്രദാനംചെയ്യുന്ന കാമാഖ്യ-ചർളപള്ളി അമൃത് ഭാരത് എക്സ്പ്രസ്; അസമിനും പശ്ചിമ ബംഗാളിനുമിടയ്ക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്ന ഗുവാഹാട്ടി-ന്യൂ ജൽപായ്ഗുരി എക്സ്പ്രസ്; അസമും ത്രിപുരയും തമ്മിലുള്ള ബന്ധം വർധിപ്പിക്കുകയും യാത്രക്കാർക്കും വ്യാപാരികൾക്കും വിനോദസഞ്ചാരികൾക്കും സുഗമമായ അന്തർസംസ്ഥാനയാത്ര ഉറപ്പാക്കുകയും ചെയ്യുന്ന നാരംഗി-അഗർത്തല എക്സ്പ്രസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
തോട്ടം തൊഴിലാളി സമൂഹത്തിനു വീടു വയ്ക്കുന്നതിനുള്ള ഭൂമിയിൽ അവകാശം നൽകുന്ന ചരിത്രപരമായ ചുവടുവയ്പിന്റെ ഭാഗമായി തേയിലത്തോട്ടം തൊഴിലാളികൾക്കു പ്രധാനമന്ത്രി ഭൂമിപട്ടയങ്ങൾ വിതരണം ചെയ്യും. സുരക്ഷിതമായ ഭൂവുടമസ്ഥാവകാശം ഭവനസുരക്ഷ ഉറപ്പാക്കുന്നതിനും ബാങ്കുവായ്പകളും മറ്റു ക്ഷേമപദ്ധതികളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും തൊഴിലാളികളുടെ ദീർഘകാല സാമൂഹ്യ-സാമ്പത്തിക പുരോഗതിക്കും സഹായിക്കും. രാജ്യത്തുടനീളമുള്ള 9.3 കോടിയിലധികം കർഷകർക്കു പിഎം-കിസാൻ പദ്ധതിയുടെ 22-ാം ഗഡു പ്രധാനമന്ത്രി വിതരണം ചെയ്യും. അർഹരായ കർഷകർക്ക് 2,000 നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു ലഭിക്കും.
ദീമ ഹസാവോ, പശ്ചിമ കാർബി ആങ്‌ലോങ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കോപിലി ജലവൈദ്യുതപദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിക്കും. 2,300 കോടിയിലധികം ചെലവിൽ നിർമിച്ച ഈ പദ്ധതി സംശുദ്ധ ഊർജോൽപ്പാദനം വർധിപ്പിക്കുന്നതിനും മേഖലയിലെ ഊർജശൃംഖലാസ്ഥിരത മെച്ചപ്പെടുത്തുന്നതിനും വീടുകൾക്കും കർഷകർക്കും വ്യവസായങ്ങൾക്കും വിശ്വസനീയമായ വൈദ്യുതിവിതരണം ഉറപ്പാക്കുന്നതിനും സഹായിക്കും.


