
അഹമ്മദാബാദ്: പശുക്കളെ കൊല്ലുന്നത് നിർത്തിയാൽ ലോകത്തിലെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാവുമെന്ന് ഗുജറാത്തിലെ ഒരു സെഷൻസ് കോടതിയുടെ വിചിത്ര നിരീക്ഷണം. പശുക്കളെ അനധികൃതമായി കടത്തിയ കേസിൽ പ്രതിയെ ജീപര്യന്തം ശിക്ഷിച്ച് കൊണ്ടായിരുന്നു കോടതിയുടെ പരാമർശം.
രണ്ട് വർഷം മുൻപ് ഒരു ഓഗസ്റ്റ് മാസം മഹാരാഷ്ട്രയിലേക്ക് അറവിനായി പശുക്കളെ കടത്തിയ കേസിലെ പ്രതിയെ ജീവപര്യന്തം ശിക്ഷിച്ച് കൊണ്ടാണ് താപിയിലെ സെഷൻ കോടതിയുടെ വിചിത്ര നിരീക്ഷണങ്ങൾ. പശു വെറുമൊരു മൃഗമല്ല. അമ്മയാണ്, ദൈവമാണ്, പശുവിന്‍റെ രക്തം വീഴാത്ത ഒരു ദിനം ഉണ്ടായാൽ അന്ന് ലോകത്തെ പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്നും പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് വിനോദ് ചന്ദ്രാ വ്യാസ് ശിക്ഷ വിധിച്ച് കൊണ്ട് പറഞ്ഞു. ഇത് കൊണ്ടും തീർന്നില്ല, ചാണകത്തിന് റേഡിയേഷൻ ചെറുക്കാനും ചാണകം മെഴുകിയ വീടുകൾ റേഡിയേഷനെ വരെ ചെറുക്കും വിധം സുരക്ഷിതമാണെന്നും കോടതി പറഞ്ഞു.
പശുമൂത്രം രോഗങ്ങളില്ലാതാക്കുമെന്നും ആഗോള താപനത്തിനും പശുക്കളെ വധിക്കുന്നതുമായി ബന്ധമുണ്ടെന്ന് കൂടി ജഡ്ജ് പറഞ്ഞു. ലോകത്തെ പശുസമ്പത്ത് ഗണ്യമായി കുറഞ്ഞ് പോയെന്നും ഇനിയും ഇങ്ങനെ മുന്നോട്ട് പോവാനാകില്ലെന്നും പറഞ്ഞ് കൊണ്ടുള്ള വിധിയിൽ പ്രതിക്ക് ജീവപര്യന്തത്തിനൊപ്പം ലക്ഷം രൂപ പിഴയും വിധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam