പൊലീസ് ആക്ടിൽ കേരള സർക്കാരിനെ തിരുത്തി സിപിഎം കേന്ദ്രനേതൃത്വം; ബിൽ പുനപരിശോധിക്കുമെന്ന് യെച്ചൂരി

By Web TeamFirst Published Nov 23, 2020, 12:06 PM IST
Highlights

പുതിയ പൊലീസ് ആക്ടിനെതിരെ ഉയ‍ർന്ന എല്ലാ ആരോപണങ്ങളും പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടനെ തന്നെ കേരള സ‍ർക്കാരിൽ നിന്നും നിങ്ങൾക്ക് ലഭിക്കും - ദില്ലിയിൽ മാധ്യമങ്ങളെ കണ്ട യെച്ചൂരി പറഞ്ഞു. 

ദില്ലി: കേരള സർക്കാർ കൊണ്ടു വന്ന പൊലീസ് ആക്ട് ഭേദഗതി റദ്ദാക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. പൊലീസ് ആക്ട് ഭേദഗതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയരുകയും പൊതുസമൂഹത്തിൽ നിന്നും വിമർശനം ശക്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് പൊലീസ് ആക്ടിനെ തള്ളിപ്പറഞ്ഞു കൊണ്ട് സീതാറാം യെച്ചൂരി രംഗത്ത് എത്തിയത്.

ഈ ഓ‍ർഡിനൻസ് കൊണ്ടു വന്ന രീതി അം​​ഗീകരിക്കുന്നില്ല. ഈ ബിൽ പുനപരിശോധിക്കും. പുതിയ പൊലീസ് ആക്ടിനെതിരെ ഉയ‍ർന്ന എല്ലാ ആരോപണങ്ങളും പരിശോധിക്കും. എല്ലാ ആശങ്കകളും പരിഹരിക്കും. ഓർഡിനൻസ് പിൻവലിക്കുന്നതടക്കം പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടനെ തന്നെ കേരള സ‍ർക്കാരിൽ നിന്നും നിങ്ങൾക്ക് ലഭിക്കും - ദില്ലിയിൽ മാധ്യമങ്ങളെ കണ്ട യെച്ചൂരി പറഞ്ഞു. 

പൊലീസ് ആക്ടിനെതിരെ വലിയ വിമർശനങ്ങൾ ഉണ്ടാവുകയും ബിജെപിയും ആർഎസ്പിയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടും സംസ്ഥാന സർക്കാരും സിപിഎം നേതൃത്വവും ഇക്കാര്യത്തിൽ മൗനം തുടരുകയായിരുന്നു ഇതിനിടെയാണ് സംസ്ഥാന സ‍ർക്കാരിനെ തിരുത്തി സിപിഎം കേന്ദ്ര നേതൃത്വം തന്നെ നേരത്തെ രം​ഗത്ത് എത്തിയത്. 

സിപിഎം അനുഭാവികളിൽ നിന്നും ഇടതുപക്ഷ ചിന്തകരിൽ നിന്നും കടുത്ത വിമർശനമാണ് നേരത്തെ തന്നെ പൊലീസ് ആക്ടിനെതിരെ ഉയർന്നത്. കോൺ​ഗ്രസ് നേതാവ് പി.ചിദംബരവും സീനിയ‍ർ സുപ്രീംകോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണും പൊലീസ് ആക്ടിനെതിരെ നേരത്തെ രം​ഗത്ത് എത്തിയിരുന്നു. പൊലീസ് ആക്ടിൽ സീതാറാം യെച്ചൂരി നിലപാട് വ്യക്തമാക്കണമെന്ന് പി.ചിദംബരം ആവശ്യപ്പെട്ടിരുന്നു. 

നേരത്തെ ദേശീയതലത്തിൽ ഏറെ വിവാദമായ 66 എ വകുപ്പിനെതിരെ കടുത്ത നിലപാടാണ് സിപിഎം സ്വീകരിച്ചത്. പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ നടന്ന വിശദമായ ചർച്ചയ്ക്ക് ശേഷം അഭിപ്രായ സ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, മൗലികാവകാശം എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള ഒരു നിയമത്തേയും പിന്തുണയ്ക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചിരുന്നു. 

അന്ന് പാ‍ർട്ടിയെടുത്ത നിലപാടിനെതിരാണ് സിപിഎം അധികാരത്തിലുള്ള കേരള സ‍ർക്കാർ കൊണ്ടു വന്ന പൊലീസ് ആക്ട് എന്ന വിമ‍ർശനം ശക്തമായിരുന്നു. ഇതാണ് വിഷയത്തിൽ സംസ്ഥാന നേതൃത്വത്തേയും സ‍ർക്കാരിനേയും തള്ളി പരസ്യമായ തിരുത്തൽ നടപടിയെടുക്കാൻ കേന്ദ്ര നേതൃത്വം രം​ഗത്ത് എത്തിയത്. 

click me!