
കൊൽക്കത്ത: അന്തരിച്ച മുതിര്‍ന്ന സിപിഐ നേതാവ് ഗുരു ദാസ് ദാസ് ഗുപ്തയുടെ മൃതദേഹം നാളെ സംസ്കരിക്കും. ശ്വാസകോശ അർബുദത്തെത്തുടർന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ കൊല്‍ക്കത്തയിലെ വസതിയില്‍ വച്ചാണ് അന്തരിച്ചത്.
കൊല്‍ക്കത്തയിലെ കോണ്‍ പീസ് വേള്‍ഡ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം നാളെ ബംഗാളിലെ സിപിഐ ആസ്ഥാനമായ ഭൂപെഷ് ഭവനില്‍ പൊതു ദര്‍ശനത്തിന് വെക്കും. നാളെ വൈകീട്ട് നാല് മണിയോടെയാണ് സംസ്കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍, ഗുരുദാസ് ഗുപ്തക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി കൊല്‍ക്കത്തയിലെത്തിട്ടുണ്ട്.
ഉറച്ച ട്രേഡ് യൂണിയനിസ്റ്റ്, കറ പുരളാത്ത ഇടതുപക്ഷക്കാരൻ
പശ്ചിമബംഗാളിൽ നിന്നുള്ള കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽ പ്രമുഖനാണ് ഗുരുദാ എന്നുകൂടി വിളിക്കപ്പെട്ട ഗുരുദാസ് ദാസ് ഗുപ്ത. 1985, 1988, 1994 കാലങ്ങളിൽ തുടർച്ചയായി സിപിഐയുടെ രാജ്യസഭാംഗമായ അദ്ദേഹം, 2004-ലും 2009-ലും പശ്ചിമബംഗാളിൽ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചു. എന്നാൽ 78 കാരനായ താൻ പാർലമെന്‍ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന് കാണിച്ച് 2014-ൽ പാർട്ടിയുടെ ദേശീയ കൗൺസിലിന് കത്തയച്ച അദ്ദേഹം പിന്നീട് മത്സരിച്ചില്ല.
ടുജി സ്പെക്ട്രം അഴിമതി അന്വേഷിച്ച പാർലമെന്ററി സമിതിയിലെ അംഗമായിരുന്നു ഗുരുദാസ് ദാസ് ഗുപ്ത. ടുജി അഴിമതിയുമായി ബന്ധപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ കരുത്തുറ്റ നേതാവായി അദ്ദേഹം വളർന്നത്. 2001-ൽ എഐടിയുസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
തൊഴിലാളി വർഗ്ഗ പോരാട്ടങ്ങളുടെ മുന്നണിയിൽ ഉണ്ടായിരുന്ന ദാസ്‌ഗുപ്‌ത, പാർലമെന്റിൽ അഴിമതിക്കും സാമ്പത്തിക കുറ്റങ്ങൾക്കും തൊഴിലാളികളുടെ അവകാശങ്ങളുമായും ബന്ധപ്പെട്ട് സ്വീകരിച്ച ഉറച്ച നിലപാടുകളിലൂടെ ശ്രദ്ധേയനായി. 2009 ൽ സിപിഐയുടെ ലോക്സഭാ കക്ഷി നേതാവുമായിരുന്നു ഇദ്ദേഹം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam