പാർട്ടിയുടെ ഭാഗത്ത് നിന്നും അവഗണന ഉണ്ടായത് മുതൽ ഞാൻ ഈ തീരുമാനമെടുത്തതാണ്.ലോക്സഭാ പ്രചരണത്തിനും സഹകരിച്ചിരുന്നില്ല.പാർട്ടി വിടുന്നതിൽ ഒരു തെറ്റും കാണുന്നില്ല - എംഎല്‍എ സ്ഥാനം രാജിവച്ച ശേഷം രാധാകൃഷ്ണ വിഘെ പാട്ടിൽ പറഞ്ഞ വാക്കുകളാണിത്.
മുംബൈ: മഹാരാഷ്ട്രയിൽ കോണ്‍ഗ്രസിന് കടുത്ത തിരിച്ചടി നൽകി കൂടുതൽ എംഎൽഎമാർ പാർട്ടി വിടാനൊരുങ്ങുന്നു. ബിജെപി പ്രവേശനത്തിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഘെ പാട്ടീൽ എംഎൽഎ സ്ഥാനം രാജിവച്ചു. പത്ത് എംഎൽഎമാർ കോണ്‍ഗ്രസ് വിടുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെയൊണ് മഹാരാഷ്ട്രയിൽ കൂടുതൽ പ്രതിസന്ധികളിലേക്ക് കോണ്‍ഗ്രസ് വീഴുന്നത്. പാർട്ടി വിട്ട മുതിർന്ന നേതാവ് രാധാകൃഷ്ണ വിഘെ പാട്ടീൽ എംഎൽഎ സ്ഥാനം രാജിവച്ചത് കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. രാധാകൃഷ്ണ വിഘെ പാട്ടീൽ ഔദ്യോഗികമായി ഇന്ന് ബിജെപിയിൽ ചേരുമെന്നാണ് സൂചന.
പാർട്ടിയുടെ ഭാഗത്ത് നിന്നും അവഗണന ഉണ്ടായത് മുതൽ ഞാൻ ഈ തീരുമാനമെടുത്തതാണ്.ലോക്സഭാ പ്രചരണത്തിനും സഹകരിച്ചിരുന്നില്ല.പാർട്ടി വിടുന്നതിൽ ഒരു തെറ്റും കാണുന്നില്ല - എംഎല്‍എ സ്ഥാനം രാജിവച്ച ശേഷം രാധാകൃഷ്ണ വിഘെ പാട്ടിൽ പറഞ്ഞ വാക്കുകളാണിത്.
ഉടൻ നടക്കുന്ന മന്ത്രിസഭാ പുനസംഘടനയിൽ വിഘെ പാട്ടീലിനെ ദേവേന്ദ്ര ഫഡ്നാവിസ് തന്‍റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും എന്നാണ് വിവരം. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ മകന് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് പാട്ടീൽ കോണ്‍ഗ്രസ് വിട്ടത്. വിഘെ പാട്ടീലിന് പിന്നാലെ ഒൻപത് എംഎൽഎമാരെ കൂടി ഒപ്പം കൂട്ടാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.
ഇതിൽ നാല് പേർ കോണ്‍ഗ്രസുമായി അകൽച്ചയിലാണ്. ബിജെപി നീക്കങ്ങൾ വിജയിച്ചാൽ കോണ്‍ഗ്രസിന്‍റെ നിയമസഭയിലെ അംഗസംഖ്യ 42ൽ നിന്നും 32ആയി കുറയും.കോണ്‍ഗ്രസിനെക്കാൾ വലിയ കക്ഷിയായി സഖ്യത്തിൽ എൻസിപി മാറും.തെരഞ്ഞെടുപ്പ് വരെ പ്രതിപക്ഷ നേതൃസ്ഥാനവും എൻസിപിക്ക് നൽകാൻ കോണ്‍ഗ്രസ് നിർബന്ധിതമാകും.
മഹാരാഷ്ട്ര നിയമസഭ - നിലവിലെ അംഗസഖ്യ
ബിജെപി -128
ശിവസേന -66
കോണ്‍ഗ്രസ് -42
എൻസിപി-41