
ചെന്നൈ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസസിയെ (Srilanka Financial Crisis) തുടർന്ന് ഇന്ത്യയിലേക്ക് കൂടുതൽ അഭയാർത്ഥികൾ എത്താനുള്ള സാധ്യത പരിഗണിച്ച് തമിഴ്നാട് തീരത്ത് ജാഗ്രത തുടരുന്നു. തീരസംരക്ഷണ സേനയും തമിഴ്നാട് പൊലീസിന്റെ തീര സുരക്ഷാ വിഭാഗവും തീരത്ത് കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ശ്രീലങ്കയിൽ നിന്ന് 40 നോട്ടിക്കൽ മൈൽ മാത്രം കടൽദൂരമുള്ള രാമേശ്വരത്തേക്ക് കൂടുതൽ അഭയാർത്ഥികൾ എത്തിയേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.
അടുത്ത ഒരാഴ്ച കൊണ്ട് 2000 പേരെങ്കിലും എത്തുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തിൽ പാക് കടലിടുക്കിലെ യാനങ്ങളേയും കോസ്റ്റ്ഗാർഡ് നിരീക്ഷിക്കുന്നുണ്ട്. രാമേശ്വരത്തിന് സമീപമുള്ള ആൾപ്പാർപ്പില്ലാത്ത ദ്വീപുകളിൽ ആരെങ്കിലും നിലവിൽ എത്തിയിട്ടുണ്ടോ എന്നും പരിശോധിക്കും.
നിലവിൽ കടൽ കടന്നെത്തിയ 16 ശ്രീലങ്കൻ അഭയാർത്ഥികളേയും ചെന്നൈ പുഴൽ സെൻട്രൽ ജയിലിലേക്ക് മാറ്റി. നുഴഞ്ഞുകയറ്റക്കാരേയേ ഇവരെ ഇപ്പോൾ കണക്കാക്കാനാകൂ എന്ന് കോടതി പറഞ്ഞു. അഭയാർത്ഥികളെന്ന് സർക്കാർ പിന്നീട് വ്യക്തമാക്കിയാൽ ക്യാമ്പിലേക്ക് മാറ്റും. ഇവരുടെ കേസ് ഏപ്രിൽ നാലിന് രാമേശ്വരം മജിസ്ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കും.
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി, ഭക്ഷണക്ഷാമം, മരുന്നുകൾ കിട്ടാനില്ല
കൊളംബോ: 1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിക്ക് സാക്ഷ്യം വഹിക്കുകയാണ് ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്ക. പണമില്ലാത്ത രാഷ്ട്രം ഭക്ഷണം (Food), ഇന്ധനം (Fuel), മരുന്നുകൾ (Medicine) എന്നിവയുടെ ക്ഷാമത്തിനും സാക്ഷ്യം വഹിക്കുന്നു. അടുത്തിടെ ശ്രീലങ്കയ്ക്ക് ഇന്ത്യ ഒരു ബില്യൺ ഡോളറിന്റെ സഹായധനം അനുവദിച്ചിട്ടുണ്ട്. പേപ്പറുകളുടെ രൂക്ഷമായ ക്ഷാമം കാരണം ശ്രീലങ്ക അനിശ്ചിതകാലത്തേക്ക് പരീക്ഷകൾ റദ്ദാക്കി. ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയാണ് ഈ നീക്കം ബാധിച്ചിരിക്കുന്നത്. കൊളംബോയും ഇറക്കുമതിക്ക് ധനസഹായം നൽകുന്നതിന് ഡോളറിന്റെ കുറവാണ് നേരിടുന്നത്.
വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യത്തെ വലയ്ക്കുന്നത്. ഭക്ഷ്യോൽപന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി ഒന്നിനും പണം ഇല്ലാത്ത അവസ്ഥയാണ്. ഐ എം എഫിൽ നിന്ന് പണം കടം വാങ്ങാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ഭരണകൂടം. ശ്രീലങ്കൻ പ്രസിഡണ്ട് ഗോട്ബായ രാജപക്സയുടെ ആവശ്യം പരിഗണിക്കുകയാണ് എന്ന് ഐഎംഎഫ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പാൽപ്പൊടി വില കിലോയ്ക്ക് 1945 രൂപയാണ്. ചിലയിടത്ത് 2000 രൂപ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ രാജ്യത്ത് ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയരുകയാണ്. നിലനിൽപ്പിനായി രാജ്യത്തെ ഭക്ഷണശാലകൾ എല്ലാം വില വർധിപ്പിച്ചു. ഇവിടെ ഒരു പാൽച്ചായക്ക് ഇപ്പോൾ വില 100 രൂപയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam