പൗരത്വ രജിസ്റ്ററിനെതിരെ വിമർശനം ശക്തം; ഒഴിവാക്കപ്പെട്ട ഹിന്ദുക്കളെ സഹായിക്കുമെന്ന് ബിജെപി മന്ത്രി

By Web TeamFirst Published Sep 1, 2019, 7:11 AM IST
Highlights

പൗരത്വ രജിസ്റ്റര്‍ കണക്കെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് അസം മന്ത്രി ഹിമന്ദ ബിശ്വ ശർമ്മ തന്നെ ഇന്നലെ ആരോപിച്ചത്. 
 

അസം: അസം അന്തിമ പൗരത്വ രജിസ്റ്ററിനെതിരെ വിമർശനം ശക്തം. പൗരത്വ രജിസ്റ്ററിനെതിരെ അസം സർക്കാർ തന്നെ രംഗത്തെത്തിയിരുന്നു. ഇന്നലെ പ്രസിദ്ധീകരിച്ച പൗരത്വ രജിസ്റ്റർ പ്രകാരം 3 കോടി 11 ലക്ഷം പേരാണ് അസമിൽ ഇന്ത്യൻ പൗരന്മാര്‍. 19 ലക്ഷം പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്. എന്നാൽ പൗരത്വ രജിസ്റ്റര്‍ കണക്കെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് അസം മന്ത്രി ഹിമന്ദ ബിശ്വ ശർമ്മ തന്നെ ഇന്നലെ ആരോപിച്ചത്. 

സുപ്രീംകോടതിയെ സമീപിക്കുമെന്നും ഹിമന്ദ ബിശ്വ ശര്‍മ്മ അറിയിച്ചു. പട്ടികയിൽ നിന്ന് പുറത്തായ 19 ലക്ഷം പേർക്ക് അപ്പീൽ 
പോകാൻ അവസരമുണ്ട്. പൗരത്വ രജിസ്റ്റർ പുറത്തിറക്കിയ സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് അസം. അസമിൽ ഇപ്പോൾ താമസിക്കുന്നവരിൽ എത്ര പേർക്ക് ഔദ്യോഗികമായി ഇന്ത്യൻ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നതാണ് പൗരത്വ രജിസ്റ്റർ.  ഒരു വർഷം മുമ്പാണ് പൗരത്വ രജിസ്റ്ററിന്‍റെ ആദ്യരൂപം  കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. അന്ന് 41 ലക്ഷം ആളുകളുടെ പേരുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. 

ഈ പട്ടിക പുനഃപരിശോധിച്ചാണ് പുതിയ രേഖ പുറത്തുവിട്ടത്. എൻആർസിയിൽ (National Registry For Citizens) പേര് വരാത്തവർക്ക് അപ്പീൽ നൽകാൻ അവസരം നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. പട്ടികയിൽ നിന്ന് പുറത്തായവരെ ഉടൻ വിദേശികളായി കണക്കാക്കില്ലെന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞിരിക്കുന്നത്. ഇവരുടെ ഭാഗം കേൾക്കുന്നതിന് 1000 ട്രൈബ്യൂണലുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവിൽ 100 ട്രൈബ്ര്യൂണലുകൾ പ്രവർത്തിക്കുന്നുണ്ട്.   ഇത്തരക്കാര്‍ക്ക് പേര് ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് രേഖകളുമായി  ട്രൈബ്യൂണലിനെ സമീപിക്കാം.

click me!