
ഭോപ്പാൽ: മധ്യപ്രദേശിലെ ഷിയോപൂരിൽ 10 വയസുകാരനെ മുതല വിഴുങ്ങി. തിങ്കളാഴ്ച രാവിലെ ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് മുതല കുട്ടിയെ ആക്രമിച്ചത്. മുതല കുട്ടിയെ നദിയിലേക്ക് വലിച്ച് കൊണ്ടുപോകുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ഉടൻ തന്നെ വീട്ടുകാരെയും ബന്ധുക്കളെയും വിളിച്ച് വടിയും കയറും വലയും ഉപയോഗിച്ച് മുതലയെ പിടികൂടി. അവർ മുതലയെ നദിയിൽ നിന്ന് വലിച്ച് കരയിൽ പിടിച്ചിട്ടു.
അതിനിടെ, സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് അലിഗേറ്റർ വിഭാഗം സംഘവും പൊലീസ് സംഘവും സ്ഥലത്തെത്തി. ഗ്രാമവാസികളുടെ പിടിയിൽ നിന്ന് മുതലയെ രക്ഷിക്കാൻ ഇരു ടീമുകളും ശ്രമിച്ചു. എന്നാൽ വൈകുന്നേരമായിട്ടും കുട്ടിയുടെ വീട്ടുകാർ ഇതിന് സമ്മതിച്ചില്ല. മുതലയുടെ വയറ്റിൽ കുട്ടി ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു 10 വയസ്സുകാരന്റെ കുടുംബാംഗങ്ങൾ. കുട്ടിയെ തുപ്പിയാൽ മാത്രമേ മുതലയെ വിട്ടുനൽകൂ എന്ന് ഇവർ ആവശ്യപ്പെട്ടു.
രഘുനാഥ്പൂർ പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് ശ്യാം വീർ സിംഗ് തോമർ പറയുന്നതനുസരിച്ച്, “കുട്ടി കുളിക്കുന്നതിനിടെ നദിയിലേക്ക് ആഴ്ന്നിറങ്ങി. കുട്ടിയെ മുതല വിഴുങ്ങിയതാണെന്ന് ഗ്രാമവാസികൾ പറഞ്ഞു. തുടർന്ന് വലയും വടിയും ഉപയോഗിച്ച് മുതലയെ പിടികൂടി. അലിഗേറ്റർ ഡിപ്പാർട്ട്‌മെന്റ് ഇക്കാര്യത്തിൽ നടപടി തുടങ്ങിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെയും അലിഗേറ്റർ വിഭാഗത്തിന്റെയും അനുനയത്തിന് ശേഷം ഗ്രാമവാസികൾ മുതലയെ മോചിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam