മലയാളി ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ ദില്ലി മയൂര്‍ വിഹാര്‍ സിആര്‍പിഎഫ് ക്യാമ്പിൽ കൊവിഡ് നിരീക്ഷണത്തിലാണ്. ഇവിടുത്തെ എല്ലാ സൈനികരുടെയും സാമ്പിൾ പരിശോധനക്ക് അയച്ചു.
ദില്ലി: ദില്ലിയിൽ കൊവിഡ് 19 ബാധിച്ച് സിആര്‍പിഎഫ് ജവാൻ മരിച്ചു. അസം സ്വദേശി ഇക്രം ഹുസൈനാണ് മരിച്ചത്. ഇത് ആദ്യമായാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു ജവാൻ മരിക്കുന്നത്. ശ്രീനഗറിൽ ജോലി ചെയ്യുന്ന ഇദ്ദേഹം അസമിൽ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രക്കിടെ ലോക്ക് ഡൗണ്‍ വന്നതിനാൽ ദില്ലി ക്യാമ്പിൽ തങ്ങുകയായിരുന്നു.
രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച ജവാനും ഇയാൾ തന്നെയാണ്. തൊട്ടുപിന്നാലെ 41 ജവാന്മാര്‍ക്ക് കൂടി കൊവിഡ് 19 ബാധിച്ചു. ഇതോടെ ദില്ലി മയൂര്‍ വിഹാര്‍ സിആര്‍പിഎഫ് ക്യാമ്പ് രണ്ട് ദിവസം മുമ്പ് അടച്ചിരുന്നു. മലയാളി ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ ഇവിടെ കൊവിഡ് നിരീക്ഷണത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകരെത്തി അവശേഷിച്ച എല്ലാ സൈനികരുടെയും സാമ്പിൾ പരിശോധനക്ക് അയച്ചു.
അതേസമയം, രാജ്യത്ത് കൊവിഡ് മരണം 937 ആയി. കേന്ദ്രത്തിന്‍റെ കണക്ക് അനുസരിച്ച് രാജ്യത്ത് 29974 പേർക്ക് കൊവിഡ് 19 രോഗം ബാധിച്ചു. ഇതിൽ 7027 പേർക്ക് രോഗം ഭേദമായി.