
ദില്ലി : മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശവുമായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ്. ബംഗാളിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നും സ്ത്രീത്വത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. ഗവര്‍ണറെന്ന നിലയിൽ ഭരണഘടനാ പദവി ഉപയോഗിച്ച് എന്ത് ചെയ്യുമെന്നത് ഇപ്പോൾ പറയുന്നില്ല. കേന്ദ്ര സർക്കാരിനെ കാര്യങ്ങൾ അപ്പപ്പോൾ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം കൊൽക്കത്തയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ആരംഭിച്ച പ്രതിഷേധം രാജ്യവ്യാപകമായി അതിശക്തമാകുകയാണ്. പ്രതിഷേധം രാജ്യതലസ്ഥാനമായ ദില്ലിയിലേക്കും വ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് മുന്നിൽ ഡോക്ടർമാർ സമരം തുടങ്ങി. കൊൽക്കത്ത സംഭവത്തിൽ എത്രയും വേഗത്തിൽ നടപടി സ്വീകരിക്കുക, സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
'ആശുപത്രി തകർത്തത് ബിജെപി'; ആരോപണവുമായി മമത ബാനർജി, ഡോക്ടർമാർ സമരം നിർത്തണമെന്നും ആവശ്യം
സംസ്ഥാനത്തും നാളെ ഡോക്ടര്‍മാരുടെ പണിമുടക്ക്
കൊൽക്കത്തയിൽ ജൂനിയര്‍ ഡോക്ടരുടെ കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്തും പ്രതിഷേധം ആളിക്കത്തുകയാണ്. എംബിബിഎസ് വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജ്ജൻമാരും പണിമുടക്കിയതോടെ സംസ്ഥാന വ്യാപകമായി ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റി. ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തും നാളെ ഡോക്ടര്‍മാരുടെ പണിമുടക്കും. രാവിലെ ആറ് മണി മുതൽ മറ്റന്നാൾ രാവിലെ ആറ് മണിവരെ ഡോക്ടര്‍മാർ ജോലി ബഹിഷ്കരിക്കും. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ഒപി പ്രവര്‍ത്തിക്കില്ല. സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിൽ വിദ്യാര്‍ത്ഥികളും ജൂനിയര്‍ ഡോക്ടര്‍മാരും നിലവിൽ പണിമുടക്കിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam