185 കിമീ വേ​ഗതയിൽ ഉംപുൺ ചുഴലിക്കാറ്റ് ബം​ഗാൾ തീരത്ത് പ്രവേശിച്ചു

By Web TeamFirst Published May 20, 2020, 3:25 PM IST
Highlights

രണ്ടരയോടെ ചുഴലിക്കാറ്റ് കരതൊട്ടെന്നും അട‌ുത്ത നാല് മണിക്കൂറിൽ ചുഴലിക്കാറ്റ് പൂ‍ർണമായും കരയിലേക്ക് കേറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കൊൽക്കത്ത: ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൺ ചുഴലിക്കാറ്റ്  തീരത്ത് പ്രവേശിച്ചു. പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിലൂടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് കേറുന്നത്. രണ്ടരയോടെ ചുഴലിക്കാറ്റ് കരതൊട്ടെന്നും അട‌ുത്ത നാല് മണിക്കൂറിൽ ചുഴലിക്കാറ്റ് പൂ‍ർണമായും കരയിലേക്ക് കേറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിഷൽ 265 കീമീ വേ​ഗത്തിൽ വരെ വീശിയ ചുഴലിക്കാറ്റ് കഴിഞ്ഞ 24 മണിക്കൂറിൽ ദു‍‍ർബലമായി തുടങ്ങിയിട്ടുണ്ട്. എന്നാൽ കര തൊടുമ്പോഴും കാറ്റിന് 185 കീമീ വരെ വേ​ഗതയുണ്ടാവും എന്നാണ് പ്രവചനം ഈ സാഹചര്യത്തിൽ പശ്ചിമബം​ഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽ കടുത്ത ജാ​ഗ്രതയാണ് നിലനിൽക്കുന്നത്. ദേശീയദുരന്തനിവാരണ സേനയുടെ വൻസംഘം ഇരു സംസ്ഥാനങ്ങളിലുമായി ക്യാംപ് ചെയ്യുന്നുണ്ട്. 

ചുഴലിക്കാറ്റിൻ്റെ ഭാ​ഗമായി  കൊൽക്കത്ത നഗരം അതീവ ജാ​ഗ്രതയിലാണ്. മേൽപ്പാലങ്ങൾ ഇതിനോടകം അടച്ചു കഴിഞ്ഞു. ആളുകൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് കാരണം കനത്ത മഴയും കാറ്റും ഉണ്ടായ ഒഡീഷയിൽ വൻനാശമാണ് റിപ്പോ‍ർട്ട് ചെയ്യുന്നത്. നിരവധി വീടുകൾ തകർന്നതായാണ് വിവരം. ഒഡീഷയിലെ പാരദ്വീപിൽ റെക്കോർഡ് മഴ രേഖപ്പെടുത്തി. വീടു തകർന്ന് ഒരു സ്ത്രീ മരിച്ചു.

 നാളെ രാവിലെ 5 വരെ കൊൽക്കത്ത് വിമാനത്താവളത്തിൽ നിന്നുള്ള അവശ്യ സർവ്വീസ് റദ്ദാക്കിയിട്ടുണ്ട്.  ബംഗാളിൽ മൂന്നു ലക്ഷം പേരെയും ഒഡീഷയിൽ ഒരു ലക്ഷത്തിലേറെപ്പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങൾ ഇരു സംസ്ഥാനളിലുമായുണ്ട്. രക്ഷാ പ്രവർത്തനത്തിന്നായി നാവിക സേനയുടെ 20 സംഘങ്ങളും  തയാറാണ്. 

കരതൊട്ടശേഷം കാറ്റിൻറെ വേഗം കുറയുമെങ്കിലും കനത്ത മഴ തുടരും. അസം, മേഘാലയ ഉൾപ്പടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്തോറും കേരളം അടക്കമുള്ള  പടിഞ്ഞാറൻ തീരത്ത് മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു

click me!