ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള വിവാദ പാഠഭാഗം തയ്യാറാക്കിയ മൂന്ന് പേരെ എൻസിആർടി കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചവർക്കെതിരെ നടപടിയെടുക്കാനും പുതിയ വിദഗ്ധ സമിതി രൂപീകരിക്കാനും കോടതി നിർദേശിച്ചു.
ദില്ലി: എൻസിആർടി പാഠപുസ്‌തകത്തിൽ ജുഡീഷ്യറിയിലെ അഴിമതി എന്ന വിവാദ പാഠഭാഗം തയ്യാറാക്കിയവരെ കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കാൻ സുപ്രീം കോടതി നിർദേശം നൽകി. പ്രൊഫസർ മൈക്കൽ ഡാനിനോ, അധ്യാപിക സുപർണ ദിവാകർ, നിയമ ഗവേഷകൻ അലോക് പ്രസന്ന കുമാർ എന്നിവർക്കെതിരെയാണ് നടപടി. മൂന്നംഗ സംഘത്തിലെ മൂന്ന് പേരെയും നിലവിലുള്ള എല്ലാ ചുമതലകളിൽ നിന്നും നീക്കണമെന്നും കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് നൽകിയ നിർദേശത്തിൽ സുപ്രീം കോടതി ആവശ്യപ്പെട്ടു.
വിവാദ പാഠഭാഗവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവച്ചവർക്കെതിരെയും നടപടിയെടുക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്. മാധ്യമങ്ങളിൽ പ്രചരിക്കുന്ന നിരുത്തരവാദപരമായ ഉള്ളടക്കത്തിൽ കോടതി ആശങ്ക അറിയിച്ചു. വിവാദ വിഷയത്തിൽ നിരുത്തരവാദപരമായി ഇടപ്പെട്ട വെബ്സൈറ്റുകളും വ്യക്തികളെയും തിരിച്ചറിഞ്ഞ് ഉചിതമായ നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം വ്യക്തികളുടെ പൂർണമായ വിവരം കോടതിയിൽ സമർപ്പിക്കാനും പാഠ്യപദ്ധതി തയ്യാറാക്കുന്നതിന് മറ്റൊരു വിദഗ്ധ സമിതിയെ രൂപീകരിക്കാനും സുപ്രീംകോടതി നിർദ്ദേശം നൽകി. ഒരു മുൻ ജഡ്ജി, നിയമ വിദഗ്ധൻ, വിദ്യാഭ്യാസ വിദഗ്ധൻ എന്നിവരെ ഉൾക്കൊള്ളിച്ചു വേണം സമിതി രൂപീകരിക്കാനെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഈ സമിതിയുടെ അംഗീകാരം ഇല്ലാതെ പരിഷ്‌കരിച്ച അദ്ധ്യായം പ്രസിദ്ധീകരിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.


