ബുറേവി ചുഴലിക്കാറ്റ് തമിഴ് നാടിനരികെ, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

By Web TeamFirst Published Dec 3, 2020, 7:53 PM IST
Highlights

നിവാർ ചുഴലിക്കാറ്റിൻ്റെ ഭീതി ഒഴിഞ്ഞ് ദിവസങ്ങൾക്കകം ബുറേവി കൂടി എത്തുന്നതിൻ്റെ ആശങ്കയിലാണ് തമിഴ്നാട്. തൂത്തുക്കുടി തീരത്തോട് ചേർന്ന് കന്യാകുമാരിക്കും പാമ്പൻ തീരത്തിനുമിടയിൽ ബുറേവി കര തൊടുമെന്നാണ് മുന്നറിയിപ്പ്.

രാമേശ്വരം: ബുറേവി ചുഴലിക്കാറ്റ് രാത്രിയോടെ തമിഴ്നാട് തീരത്ത് എത്തും. രാമേശ്വരം, കന്യാകുമാരി ഉൾപ്പടെ തെക്കൻ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം തുടരുകയാണ്. ഒരു ലക്ഷത്തോളം പേരെ മാറ്റി പാർപ്പിച്ചു. തീരമേഖലയിൽ കേന്ദ്രസേനയെ വിന്യസിച്ചു.

നിവാർ ചുഴലിക്കാറ്റിൻ്റെ ഭീതി ഒഴിഞ്ഞ് ദിവസങ്ങൾക്കകം ബുറേവി കൂടി എത്തുന്നതിൻ്റെ ആശങ്കയിലാണ് തമിഴ്നാട്. തൂത്തുക്കുടി തീരത്തോട് ചേർന്ന് കന്യാകുമാരിക്കും പാമ്പൻ തീരത്തിനുമിടയിൽ ബുറേവി കര തൊടുമെന്നാണ് മുന്നറിയിപ്പ്. കര തൊടുമ്പോൾ 75 മുതൽ 85 കിമി വരെയാണ് ചുഴലിക്കാറ്റിന് വേഗമുണ്ടാവുക. ഇതിനാൽ കനത്ത നാശനഷ്ടങ്ങൾക്ക് സാധ്യതയില്ലെന്നാണ്  സർക്കാർ വിലയിരുത്തൽ. 

എന്നാൽ തെക്കൻ മേഖലയിൽ ചിലയിടങ്ങളിൽ കനത്ത മഴയുണ്ട്. കന്യാകുമാരി, രാമനാഥപും, തെങ്കാശി, തൂത്തുക്കുടി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീര മേഖലയിൽ നിന്ന് പരമാവധി ആളുകളെ ഇതിനോടകം മാറ്റിപ്പാർപ്പിച്ചു. നാലായിരത്തോളം ക്യാമ്പുകൾ സജജീകരിച്ചു. തമിഴ്നാട് റവന്യൂ മന്ത്രി തെക്കൻ മേഖലയിൽ ക്യാമ്പ് ചെയ്താണ് മുന്നൊരുക്കങ്ങൾ നടത്തുന്നത്. 

ദേശീയ ദുരന്ത നിവാരണ സേനയെ തീരമേഖലയിൽ വിന്യസിച്ചു. അടിയന്തര ആവശ്യങ്ങൾക്കായി നാവിക വ്യോമസേനാംഗങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. അടച്ചുറപ്പുള്ള വീടുകളിൽ കഴിയുന്നവർ പരമാവധി പുറത്തിറങ്ങുതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. 
 

click me!