തെറ്റ് ചെയ്തിട്ടില്ല, നിയമത്തില്‍ വിശ്വാസമെന്ന് ഡി കെ ശിവകുമാര്‍; എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി

By Web TeamFirst Published Aug 30, 2019, 6:45 PM IST
Highlights

നിയമത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് ചോദ്യംചെയ്യലിന് ഹാജരാവുന്നു എന്നായിരുന്നു ശിവകുമാറിന്‍റെ പ്രതികരണം. 

ദില്ലി: ഹവാല കേസില്‍ ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിൽ നിന്ന് പരിരക്ഷ തേടിസമർപ്പിച്ച ഹർജി കർണാടക ഹൈക്കേടതി തള്ളിയതോടെയാണ് ചോദ്യംചെയ്യലിന് ശിവകുമാര്‍ ഹാജരായത്. നിയമത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് ചോദ്യംചെയ്യലിന് ഹാജരാവുന്നു എന്നായിരുന്നു ശിവകുമാറിന്‍റെ പ്രതികരണം. തെറ്റ് ചെയ്തിട്ടില്ലെന്ന പൂര്‍ണ്ണവിശ്വാസം ഉണ്ട്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

2017 ഓഗസ്റ്റില്‍ ശിവകുമാറിന്‍റെയും ബന്ധുക്കളുടെയും കര്‍ണാടകത്തിലെ വീടുകളില്‍ പരിശോധന നടത്തിയ ആദായനികുതി വകുപ്പ് എട്ടുകോടിയിലധികം രൂപ പിടിച്ചെടുത്തിരുന്നു. ഇതു സംബന്ധിച്ച് ആദായനികുതി വകുപ്പ് ബംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശിവകുമാറിന്‍റെ വ്യാപാര പങ്കാളിയെന്ന് കരുതുന്ന സച്ചിന്‍ നാരായണന്‍, ശര്‍മ്മ ട്രാവല്‍സ് ഉടമ സുനില്‍കുമാര്‍ ശര്‍മ്മ, ദില്ലി കര്‍ണാടക ഭവനിലെ രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവരും അന്വേഷണ പരിധിയിലുണ്ട്. 

click me!