
ദില്ലി: അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്‍റെ അവകാശങ്ങള്‍ നിഷേധിക്കുന്നെന്ന് സഹോദരന്‍ ഡി കെ സുരേഷ്. ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് നടത്തിയ അറസ്റ്റ് വിചിത്രമാണ്. ദില്ലി ആർഎംഎൽ ആശുപത്രിയിൽ കഴിയുന്ന ശിവകുമാറിനെ കാണാന്‍ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയെങ്കിലും കാണാന്‍ അനുവദിക്കുന്നില്ലെന്നും സഹോദരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം ആശുപത്രിയില്‍ കഴിയുന്ന ശിവകുമാറിനെ 2. 30 ന് ദില്ലി റോസ് അവന്യു കോടതിയിൽ ഹാജരാക്കും.ശിവകുമാറിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബെംഗളൂരു മൈസൂരു സർവീസുകൾ കർണാടക ആർടിസി നിർത്തി.
കള്ളപ്പണ കേസിൽ നാലുദിവസത്തെ ചോദ്യംചെയ്യലിന് ശേഷം ഇന്നലെയാണ് ശിവകുമാറിനെ എന്‍ഫോഴ്‍സ്മെന്‍റ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലുമായി ശിവകുമാർ സഹകരിക്കുന്നില്ല, ശിവകുമാറിന്‍റെ ഉത്തരങ്ങള്‍ തൃപ്തികരമല്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്നലെ രാത്രിയോടെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. 2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്നും കണ്ടെടുത്ത എട്ടു കോടിയിലധികം രൂപയിൽ ഏഴു കോടി കള്ളപ്പണം എന്നാണ് എൻഫോഴ്‌സ്‌മെന്‍റിന്‍റെ കണ്ടെത്തൽ.
തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്‍റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam