
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദളിത് വിദ്യാർത്ഥിക്ക് മർദനം. തൂത്തുക്കൂടി കഴുകുമലയിൽ ആണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയെ പ്രബല ജാതിയിലെ 10 പേർ ചേർന്നാണ് ആക്രമിച്ചത്. ഇന്നലെ സ്കൂളിൽ രണ്ടു പേർ തമ്മിലെ തർക്കത്തിൽ ഇടപെട്ടതാണ് അക്രമത്തിന് പ്രകോപനം. സുഹൃത്തിനെ തല്ലുന്നതു കണ്ട് വിദ്യാർത്ഥി ഇടപെട്ടതാണ്. സ്കൂളിൽ വച്ചു ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു. രാത്രി 10 പേർ വീട്ടിലെത്തി മർദിച്ചു. വിദ്യാർഥി കോവിൽപ്പെട്ടി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അന്വേഷണം തുടങ്ങിയതായി കഴുകുമലേ പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം തിരുനെൽവേലിയിൽ ദളിത് സഹോദരങ്ങളെ വെട്ടിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആറ് പേർ അറസ്റ്റിലായിരുന്നു. തിരുനെൽവേലിയിലെ വള്ളിയൂർ എന്ന സ്ഥലത്തുള്ള സ്കൂളിൽ നടന്ന സംഭവങ്ങളുടെ തുടർച്ച ആയിട്ടാണ് ഈ സംഭവങ്ങളൊക്കെ ഉണ്ടായത്. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന ദളിത് വിദ്യാർത്ഥിയെ പ്രബല ജാതിയിൽ പെട്ട വിദ്യാർത്ഥികൾ സ്ഥിരമായി ശല്യപ്പെടുത്തുകയായിരുന്നു. സിഗററ്റ് ഉൾപ്പെടെ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് ഈ വിദ്യാർത്ഥിയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു.
ഉപദ്രവം പതിവായതോടെ വിദ്യാർത്ഥി സ്കൂളിൽ പോകുന്നത് നിർത്തി. തുടർന്ന് മാതാപിതാക്കൾ സ്കൂളിലെത്തി പ്രധാന അധ്യാപകന് പരാതി നൽകി. ഇതിലുള്ള പകയാണ് ബുധനാഴ്ച ഇവരുടെ വീട്ടിൽ കയറിയുള്ള ആക്രമണത്തിലേക്ക് എത്തിയത്. ഈ ആക്രമണം തടയാൻ ശ്രമിക്കുമ്പോൾ ഈ വിദ്യാർത്ഥിയുടെ 19 വയസ്സുള്ള സഹോദരിയെയും അരിവാൾ കൊണ്ട് വെട്ടുകയായിരുന്നു. അക്രമത്തിന് പിന്നാലെ നടന്ന അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ പ്രായപൂർത്തിയാകാത്ത ആറ് പേർ അറസ്റ്റിലായിരിക്കുന്നത്. ഇതിൽ നാലുപേർ 12ാം ക്ലാസ് വിദ്യാർത്ഥികളാണ്. രണ്ട് പേർ പഠനം ഇടക്ക് വെച്ച് നിർത്തി പോയവരാണ്. ആറ് പേരെയും ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുകയാണ്. എസ് സി എസ് ടി ആക്റ്റ് അടക്കം ചുമത്തിയിട്ടുണ്ട്.