Dam Bill : രാജ്യത്തെ പ്രധാന ഡാമുകൾ ഇനി കേന്ദ്ര മേൽനോട്ടത്തിൽ, ഡാം സുരക്ഷാ ബിൽ പാസ്സായി

Published : Dec 02, 2021, 07:42 PM IST
Dam Bill : രാജ്യത്തെ പ്രധാന ഡാമുകൾ ഇനി കേന്ദ്ര മേൽനോട്ടത്തിൽ, ഡാം സുരക്ഷാ ബിൽ പാസ്സായി

Synopsis

മുല്ലപ്പെരിയാറിൽ ഒരു വൈദ്യുതി കണക്ഷൻ വേണമെങ്കിൽ പോലും സുപ്രീംകോടതിയെ സമീപിക്കേണ്ട ഗതികേടിന് മാറ്റം വരണ്ടേ എന്നായിരുന്നു കേരളത്തിന്‍റെയും തമിഴ് നാടിന്‍റേയും എതിര്‍പ്പിന് കേന്ദ്ര ജൽശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവതിന്‍റെ മറുപടി. 

ദില്ലി: രാജ്യത്തെ പ്രധാന അണക്കെട്ടുകളെല്ലാം (Dams In India) കേന്ദ്ര സര്‍ക്കാരിന്‍റെ മേൽനോട്ടത്തിലാക്കാനുള്ള ഡാം സുരക്ഷാ ബില്ല് (Dam Safety Bill) രാജ്യസഭയും പാസാക്കി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് ബില്ല് പാര്‍ലമെന്‍റ് പാസാക്കിയത്. രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ്  തീരുമാനമെന്ന് കേന്ദ്ര മന്ത്രി ജൽശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് പറഞ്ഞു.

രാജ്യത്തെ പ്രധാന അണക്കെട്ടുകളെല്ലാം, ദേശീയ തലത്തിൽ രൂപീകരിക്കുന്ന ഡാം സുരക്ഷാ അതോറിറ്റിക്ക് കീഴിലാക്കുന്ന ബില്ലിനാണ് പാര്‍ലമെന്‍റിന്‍റെ അംഗീകാരം. ബില്ല് നേരത്തെ ലോക്സഭ പാസാക്കിയിരുന്നു. ഫെഡറൽ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമെന്ന പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പുകൾ രാജ്യസഭ തള്ളി. സാധാരണ സര്‍ക്കാരിനൊപ്പം നിൽക്കാറുള്ള ബിജെഡി, അണ്ണാ ഡിഎംകെ പാര്‍ടികളും ബില്ലിനെ എതിര്‍ത്തു. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമന്ന പ്രതിപക്ഷ പ്രമേയവും വോട്ടിനിട്ട് തള്ളി. മുല്ലപ്പെരിയാറിൽ ഒരു വൈദ്യുതി കണക്ഷൻ വേണമെങ്കിൽ പോലും സുപ്രീംകോടതിയെ സമീപിക്കേണ്ട ഗതികേടിന് മാറ്റം വരണ്ടേ എന്നായിരുന്നു കേരളത്തിന്‍റെയും തമിഴ് നാടിന്‍റേയും എതിര്‍പ്പിന് കേന്ദ്ര ജൽശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവതിന്‍റെ മറുപടി. 

നിയമം നിലവിൽ വരുന്നതോടെ അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, നിയന്ത്രണം, പരിപാലനം എന്നിവ ദേശീയ അതോറിറ്റി നിര്‍വ്വഹിക്കും. ദേശീയ അതോറിറ്റിക്ക് കീഴിൽ സംസ്ഥാനതല സമിതികളും ഉണ്ടാകും.    

പതിനഞ്ച് മീറ്ററിൽ കൂടുതൽ ഉയരമുള്ളതും, 500 മീറ്ററിലധികം നീളമുള്ള പത്തിനും പതിനഞ്ചിനും ഇടയിൽ ഉയരമുള്ള അണക്കെട്ടുകളാണ് നിയമത്തിന്‍റെ പരിധിയിൽ വരിക. ഇത് പ്രകാരം കേരളത്തിലെ അമ്പതിലധികം അണക്കെട്ടുകൾ ഉൾപ്പടെ രാജ്യത്തെ അയ്യായിരത്തിലധികം അണക്കെട്ടുകൾ ഇനി കേന്ദ്രത്തിന്‍റെ മേൽനോട്ടത്തിലാകും. മുല്ലപ്പെരിയാര്‍ തൽക്കാലം സുപ്രീംകോടതി മേൽനോട്ടത്തിൽ തുടരുമെങ്കിലും ഭാവിയിൽ ഡാം സുരക്ഷാ നിയമത്തിന്‍റെ പരിധിയിലേക്ക് തന്നെ വരാനാണ് സാധ്യത.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിജയ്‍യുടെ കന്നിയങ്കം വടക്കൻ ചെന്നൈയിലെ പെരമ്പൂരിൽ; ടിവികെ യോ​ഗം പ്രമേയം പാസ്സാക്കി
'ലോക നേതാക്കള്‍ക്ക് മുന്നിൽ ഷര്‍ട്ടൂരി ഇന്ത്യയെ കോണ്‍ഗ്രസ് നാണം കെടുത്തി'; ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി