
ദില്ലി: ഇന്ത്യൻ മുസ്ലീമിനെ തൊടാൻ ആരും ധൈര്യപ്പെടില്ലെന്ന പ്രസ്താവനയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ദേശീയ പൗരത്വ രജിസ്റ്റും പൗരത്വ നിയമ ഭേദഗതിയും നടപ്പിലാക്കുന്നത് വഴി ലക്ഷ്യമിടുന്നത് ഈ സമുദായത്തെ ഇല്ലാതാക്കാനാണെന്ന വാദത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. ഹിന്ദുവിനും മുസ്ലീമിനും ഇടയിൽ സാമുദായിക വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികളിൽ നിന്ന് വിട്ടു നിൽക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മീററ്റിലെ ശതാബ്ദി നഗറിൽ പൗരത്വ നിയമ ഭേദഗതിയെ പിന്തുണക്കുന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങൾ ദുരിതപൂർണമായ ജീവിതം നയിക്കുകയാണ്. ഈ നിയമം കൊണ്ടുവന്നതിലൂടെ ഇന്ത്യ അവരോടുള്ള ധാർമ്മിക ബാധ്യത നിറവേറ്റുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്ററിനെയും പൗരത്വ നിയമ ഭേദഗതിയെയും എതിർക്കുന്ന പ്രതിഷേധക്കാരെ ചോദ്യം ചെയ്ത അദ്ദേഹം, ഈ നിയമങ്ങൾ മൂലം മുസ്‍ലിംകള്‍ ഇന്ത്യയിൽ നിന്ന് പുറത്താകുമെന്ന ആശങ്ക അസ്ഥാനത്താണെന്നും കൂട്ടിച്ചേർത്തു.
''ദേശീയ പൌരത്വ രജിസ്റ്ററിനെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. പക്ഷേ, ഒരു രാജ്യം പൗരന്മാരുടെ ദേശീയ രജിസ്റ്റർ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കരുതുക, പിന്നെന്തിന് ഇതിനെ എതിർക്കണം? സർക്കാർ പദ്ധതികളിലൂടെ ആനുകൂല്യങ്ങൾ തേടുന്നതിന് ജനങ്ങൾക്ക് ഒരു രേഖ ആവശ്യമല്ലേ? എന്നാൽ അവർ പറയുന്നത് ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നത് വഴി എല്ലാ മുസ്‌ലിംകളെയും പുറത്താക്കുമെന്നാണ്. ഇന്ത്യൻ പൗരനായ ഒരു മുസ്‌ലിമിനെയും തൊടാൻ ആർക്കും കഴിയില്ലെന്ന് ഇവിടെയുള്ള മുസ്‌ലിംകളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ആർക്കെങ്കിലും എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അവർക്ക് ഞങ്ങളുടെ അടുത്തേക്ക് വരാം. ഞങ്ങൾ ആ മുസ്‍ലിം പൗരനോടൊപ്പം നിൽക്കും,” രാജ്നാഥ് സിങ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam