
പാലക്കാട്: നിതീഷ്കുമാർ ഇന്ത്യ മുന്നണി വിടുമെന്നത് കിംവദന്തി മാത്രമാണെന്ന് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി. ഇന്ത്യ മുന്നണിയിൽ പാർട്ടികളുടെ വ്യത്യസ്ത നിലപാട് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. എന്നാൽ മുന്നണിയിലെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും ജിഗ്നേഷ് പറഞ്ഞു. കേരളത്തിലെത്തിയ ജിഗ്നേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു.
കോൺഗ്രസിന് യാത്ര രാഷ്ട്രീയമായി വലിയ നേട്ടമുണ്ടാക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭാരത് ജോഡോ യാത്ര പ്രതിഫലനം ഉണ്ടാക്കും. ഇന്ത്യ മുന്നണിയിലെ പാർട്ടികളുടെ വ്യത്യസ്ത നിലപാട് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാനാണ് ശ്രമം. സഹകരിക്കില്ലെന്ന മമത ബാനർജിയുടെ നിലപാടും പ്രതിസന്ധിയുണ്ടാക്കിയെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.
അതേസമയം, എൻഡിഎയിലേക്ക് മടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പിന്നോട്ടില്ലെന്നാണ് സൂചന. കൂടിക്കാഴ്ചക്ക് സമയം ചോദിച്ചിട്ടും നിതീഷ് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമാക്കി ആർജെഡി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. നിതീഷിൻ്റെ നീക്കത്തിൽ ജെഡിയുവിലും അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. മഹാസഖ്യം ഉപേക്ഷിക്കരുതെന്ന് മുൻ അധ്യക്ഷൻ ലലൻ സിംഗടക്കം ഒരു വിഭാഗം നേതാക്കൾ നിതീഷിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും എൻഡിഎയിലേക്ക് പോകുമെന്ന നിലപാടിലാണ് നിതീഷ് കുമാർ.
എൻഡിഎയിലേക്കെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ ബിഹാറിൽ ഇന്ന് ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗം ചേരും. പാറ്റ്നയിൽ നടക്കുന്ന യോഗത്തിൽ സഖ്യ വിപുലീകരണ സമിതിയംഗം വിനോദ് താവ്ഡെയും പങ്കെടുക്കും. അതിനിടെ, ബിഹാറിലെ സാഹചര്യം അമിത് ഷാ വിലയിരുത്തി. ഇതിനിടെ നിതീഷ് കുമാർ ഞായറാഴ്ച നിയമസഭ കക്ഷി യോഗം വിളിച്ചത് അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തി. എന്നാൽ ബി ജെ പിക്കൊപ്പം സർക്കാരുണ്ടാക്കില്ലെന്ന് പ്രഖ്യാപിച്ച് ജെ ഡി യു ബിഹാർ അധ്യക്ഷൻ രംഗത്തെത്തി. ഇന്ത്യ സഖ്യം വിട്ട് നിതീഷ് കുമാറും ജെ ഡി യുവും എൻ ഡി എ മുന്നണിയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകൾ ജെ ഡി യു ബിഹാർ അധ്യക്ഷൻ ഉമേഷ് കുശ്വാഹ നിഷേധിച്ചിരുന്നു. ഇന്ത്യ സഖ്യത്തിൽ തുടരുമെന്ന് ജെ ഡി യു ബിഹാർ അധ്യക്ഷൻ വ്യക്തമാക്കി. എന്നാൽ ഉമേഷ് കുശ്വാഹയുടെ പ്രതികരണത്തിന് പിന്നാലെ ആരുടെ മുന്നിലും വാതിലുകൾ അടച്ചിട്ടില്ലെന്ന പ്രഖ്യാപനവുമായി ബി ജെ പി നേതാവ് സുശീൽ മോദി എം പി രംഗത്തെത്തി. നിതീഷ് കുമാർ അടക്കം ആരുടെ മുന്നിലും എൻ ഡി എയുടെ വാതിലുകൾ അടച്ചിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും സുശീൽ മോദിയും അഭിപ്രായപ്പെട്ടു.
https://www.youtube.com/watch?v=Ko18SgceYX8