Delhi Air Pollution| ദില്ലി വായുമലിനീകരണം; കേന്ദ്ര, സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

Web Desk   | Asianet News
Published : Nov 17, 2021, 12:47 PM ISTUpdated : Nov 17, 2021, 12:52 PM IST
Delhi Air Pollution| ദില്ലി വായുമലിനീകരണം; കേന്ദ്ര, സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

Synopsis

കർഷകർക്കെതിരെ നടപടി എടുക്കാനാകില്ല. വൈക്കോൽ കത്തിക്കുന്നതിന് പകരമുള്ള നടപടികളിലേക്ക് കർഷകർക്ക് എന്തുകൊണ്ട് പോകാനാകുന്നില്ല എന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞു. എല്ലാ വർഷവും ഈ സമയത്ത് മലിനീകരണ വിഷയത്തിൽ കോടതിക്ക് ഇടപെടേണ്ടിവരുന്നു എന്ന് കോടതി ഓർമ്മിപ്പിച്ചു.

ദില്ലി: ദില്ലിയിലെ (Delhi) വായുമലിനീകരണത്തിൽ (Air Pollution) കേന്ദ്ര, സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി (Supreme Court). പഞ്ചനക്ഷത്രഹോട്ടലുകളിൽ ഇരുന്ന് കർഷകരെ വിമർശിച്ചിട്ട് കാര്യമില്ലെന്ന് കോടതി വിമർശിച്ചു. സംസ്ഥാനങ്ങൾ പരസ്പരം പഴിചാരി പ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.

വായുമലിനീകരണത്തിന് പ്രധാന കാരണം അയൽസംസ്ഥാനങ്ങളിലെ വൈക്കോൽ കത്തിക്കൽ ആണെന്ന് ദില്ലി സർക്കാർ കോടതിയിൽ ആവർത്തിച്ചു. വൈക്കോൽ കത്തിക്കുന്നത് തടയലാണ് മലിനീകരണം തടയാനുള്ള വഴി. വൈക്കോൽ സംസ്കരിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്നും ദില്ലി സർക്കാർ പറഞ്ഞു. കർഷകർക്ക് അതൊക്കെ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്ടോ എന്ന് കോടതി ചോദിച്ചു. കർഷകർക്കെതിരെ നടപടി എടുക്കാനാകില്ല. വൈക്കോൽ കത്തിക്കുന്നതിന് പകരമുള്ള നടപടികളിലേക്ക് കർഷകർക്ക് എന്തുകൊണ്ട് പോകാനാകുന്നില്ല എന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞു.

എല്ലാ വർഷവും ഈ സമയത്ത് മലിനീകരണ വിഷയത്തിൽ കോടതിക്ക് ഇടപെടേണ്ടിവരുന്നു എന്ന് കോടതി ഓർമ്മിപ്പിച്ചു. കർഷകർ വൈക്കോൽ കത്തിക്കുന്നത് മലിനീകരണത്തിന് പ്രധാന കാരണമല്ല എന്നത് വസ്തുതകളുടെ അടിസ്ഥാനത്തിൽ പറഞ്ഞതാണെന്നും ഒരു വിഭാഗം മാധ്യമങ്ങൾ തനിക്കെതിരെ മോശമായ റിപ്പോർട് നൽകുന്നു എന്നും സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു. ഇത്തരം കണക്കുകളല്ല, മലിനീകരണം തടയാൻ എന്താണ് നടപടി എന്ന് കോടതി ചോദിച്ചു. ദില്ലിയിലേക്ക് ട്രക്കുകൾ വരുന്നത് നവംബർ 21വരെ നിയന്ത്രിക്കണമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. അവശ്യസാധനങ്ങളുമായി ട്രക്കുകൾ അനുവദിക്കാം. പത്ത് വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും നിരത്തിലിറങ്ങുന്നത് തടയണം.  സർക്കാർ ഓഫീസുകൾ മുഴുവനായും വർക് ഫ്രം ഹോമിലേക്ക് മാറുന്നത് പ്രായോഗികമല്ല. രാജ്യത്തെ ബാധിക്കുന്ന  വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് സർക്കാർ ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കണമെന്നും കേന്ദ്രസർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. 

വർക് ഫ്രം ഹോമിനെ എന്തുകൊണ്ട് കേന്ദ്രം എതിർക്കുന്നു എന്ന് കോടതി ചോദിച്ചു. ദില്ലി സർക്കാർ നടപ്പാക്കുന്നത് പോലെ കേന്ദ്ര സർക്കാരിന് ചെയ്യാനാകില്ല എന്ന് കേന്ദ്രം വ്യക്തമാക്കി. അത് ഇന്ത്യയെ മൊത്തത്തിൽ ബാധിക്കും. ജീവനക്കാർ വാഹനങ്ങൾ ഉപയോഗിക്കുന്നത് നിയന്ത്രിച്ചുകൂടേ എന്ന് കോടതി ചോദിച്ചു. കാർപൂൾ സംവിധാനം ആലോചിക്കണമെന്ന് കോടതി പറഞ്ഞു. 

കർഷകരായി വർഷങ്ങളായി തുടരുന്ന രീതിയിൽ മാറ്റം വരാൻ കുറച്ചു സമയം എടുക്കുമെന്ന് പഞ്ചാബ് സർക്കാർ കോടതിയിൽ പറഞ്ഞു. അതിനുള്ള പ്രചരണം നടത്തുന്നുണ്ട്. വൈക്കോൽ കത്തിക്കുന്നത് കുറഞ്ഞു വരുന്നുണ്ടെന്നും പഞ്ചാബ് സർക്കാർ അറിയിച്ചു. വൈക്കോൽ കത്തിക്കുന്നത് 40 ശതമാനം വരെ മലിനീകരണമാണെന്ന് ഹർജിക്കാർ വാദിച്ചു. 

PREV
click me!

Recommended Stories

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം