
ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ദില്ലിയിൽ ഇന്ന് നിശബ്ദ പ്രചാരണം. 70 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ചൂടുപിടിച്ച പരസ്യ പ്രചാരണങ്ങൾക്കൊടുവിൽ അവസാന വോട്ടും ഉറപ്പാക്കാനുള്ള ഓട്ടത്തിലാണ് പാർട്ടികളും സ്ഥാനാർത്ഥികളും. വോട്ടെടുപ്പ് കണക്കിലെടുത്ത് ദില്ലിയിൽ സുരക്ഷ ശക്തമാക്കി. 220 അർധസൈനിക യൂണിറ്റുകളും 30000 പൊലീസ് ഉദ്യാഗസ്ഥരെയും ദില്ലിയിൽ വിന്യസിച്ചു. നാളെ രാവിലെ 7 മണി മുതൽ പോളിങ്ങ് ആരംഭിക്കും.
മദ്യ നയ അഴിമതി മുതല്‍ കുടിവെള്ളത്തില്‍ വിഷം വരെ നിറഞ്ഞ് നിന്ന ആരോപണങ്ങള്‍ അടക്കം ഉയർന്നതായിരുന്നു ദില്ലിയിലെ തെരഞ്ഞെടുപ്പ് പോര്. ആംആദ്മി പാർട്ടിക്കും ബിജെപിക്കും ഒപ്പം കോൺഗ്രസും കളത്തിലിറങ്ങിയ ഒരു മാസത്തെ പ്രചാരണമാണ് ഇന്നലെ അവസാനിച്ചത്. നിശബ്ദ പ്രചാരണം തുടരുമ്പോഴും ബിജെപിക്കും അരവിന്ദ് കെജ്രിവാളിനും ഇടയിൽ കടുത്ത മത്സരമാണ് ദൃശ്യമാകുന്നത്. മദ്യ നയ അഴിമതി കേസും കെജ്രിവാളിൻ്റെ വസതിക്ക് കോടികൾ ചെലവാക്കിയതുമാണ് പ്രചാരണത്തിന്‍റെ തുടക്കത്തില്‍ ആംആദ്മി പാര്‍ട്ടിക്ക് വെല്ലുവിളിയായത്. എന്നാൽ ക്ഷേമ പദ്ധതികളിലേക്ക് ശ്രദ്ധ തിരിച്ചു കൊണ്ടു വരാൻ കെജ്രിവാളിന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൂടെ നിന്ന് പാർട്ടിയെ പരാജയപ്പെടുത്താൻ നോക്കുകയാണെന്ന് പാർട്ടി ആസ്ഥാനത്ത് ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ കെജ്രിവാൾ ആരോപിച്ചു.
അതേസമയം, തുടക്കത്തിലുണ്ടായ തിരിച്ചടി മറികടന്ന് അവസാന ദിവസങ്ങളിൽ ശക്തമായ പ്രചാരണം നടത്താൻ ബിജെപിക്കായി. 12 ലക്ഷം വരെ വരുമാനം ഉളളവർ ആദായ നികുതി നൽകേണ്ടതില്ലെന്ന ബജറ്റ് പ്രഖ്യാപനത്തിൽ ഇന്നും ബിജെപി പരസ്യങ്ങൾ തുടർന്നു. ദളിത് വോട്ടുകൾ ലക്ഷ്യമിട്ട് ദില്ലിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൻറെ പേര് വാല്മീകി സ്റ്റേഡിയം ആക്കും എന്ന് പ്രഖ്യാപിച്ച ബിജെപി വിജയപ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്. ആദ്യം പ്രചാരണത്തിൽ ഇളക്കമുണ്ടാക്കിയ കോൺഗ്രസ് അവസാന നാളുകളിൽ പ്രചാരണത്തിൽ പിന്നോട്ട് പോയി. അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയിൽ കെജ്രിവാളിൻറെ പിന്തുണയ്ക്ക് വലിയ മാറ്റം ഇല്ലാത്ത സാഹചര്യത്തിൽ ഇടത്തരക്കാരുടെ വോട്ട് ഒന്നിച്ച് ബിജെപിക്ക് മറിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും ദില്ലിയിലെ ഫലം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam