
ദില്ലി: ഇടക്കാല ജാമ്യകാലാവധി അവസാനിച്ചതോടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക് തിരിച്ചു. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമായിരുന്നു മടക്കം. രാജ്ഘട്ടിന് പുറമെ ഹനുമാന്‍ ക്ഷേത്രത്തിലും നടത്തിയതിന് ശേഷമാണ് കെജ്രിവാള്‍ ജയിലിലേക്ക് മടങ്ങിയത്. എക്സിറ്റ് പോളുകള്‍ തട്ടിപ്പാണെന്നും ജൂൺ നാലിന് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലെന്ന് അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ മനോവിഷമത്തിലാക്കാനാണ് ഈ തട്ടിപ്പെന്നും അദ്ദേഹം വിമര്‍ശിച്ചു.
സുപ്രീംകോടതിക്ക് നന്ദിയെന്ന് പ്രതികരിച്ച അരവിന്ദ് കെജ്രിവാൾ ജയിലില്‍ തനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും അണികളോട് പറഞ്ഞു. പാർട്ടിക്ക് വേണ്ടി മാത്രമല്ല രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടി കൂടിയാണ് പ്രചാരണം നടത്തിയത്. ജയിൽ എനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല. സംഭവിക്കുന്നത് സംഭവിക്കട്ടെ എനിക്ക് ഭയമില്ല. എൻ്റെ ശരീരവും മനസും ഈ രാജ്യത്തിന് വേണ്ടിയാണെന്നും അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. മദ്യനയത്തിലെ 100 കോടി രൂപ എവിടെ പോയിയെന്നും അദ്ദേഹം ചോദിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ലഭിച്ച ഇടക്കാല ജാമ്യത്തിന്‍റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് അരവിന്ദ് കെജ്രിവാൾ കീഴടങ്ങുന്നത്. മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യം തേടിയുള്ള ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഹർജിയിൽ വിധി ഈ മാസം അഞ്ചിലേക്ക് വിചാരണക്കോടതി മാറ്റിയിരുന്നു. ഇന്ന് വിധി പറയണമെന്ന് കെജരിവാളിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും ബുധനാഴ്ച്ചത്തേക്ക് കോടതി ഇത് മാറ്റുകയായിരുന്നു. ഇതോടെയാണ് കെജ്‌രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam