
ദില്ലി: 2020 ഫെബ്രുവരിയില്‍ ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസുകളിലൊന്നിൽ ഉമർ ഖാലിദിനെയും ഖാലിദ് സൈഫിയെയും ദില്ലി കോടതി ശനിയാഴ്ച വിട്ടയച്ചു. ദില്ലിയിലെ കർകർദൂമ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി പുലസ്ത്യ പ്രമാചലയാണ് ഇരുവരെയും കേസില്‍ വെറുതെ വിട്ടത്. ഉമർ ഖാലിദും, ഖാലിദ് സൈഫിയും നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ദില്ലിയിലെ ഖജൂരി ഖാസ് പോലീസ് സ്‌റ്റേഷനില്‍ ഫയല്‍ ചെയ്ത എഫ്ഐആര്‍ 101/2020 മായി ബന്ധപ്പെട്ട കേസിലാണ് ഉമർ ഖാലിദിനെയും ഖാലിദ് സൈഫിയെയും വിട്ടയച്ചത്. 2020 ഫെബ്രുവരി 25-ന് രജിസ്റ്റർ ചെയ്ത ഈ എഫ്‌ഐആർ വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസ് പ്രദേശത്തെ അക്രമണവുമായി ബന്ധപ്പെട്ടതാണ്.
ഈ കേസിൽ വിട്ടയച്ചെങ്കിലും ദില്ലി കലാപത്തിലെ ഗൂഢാലോചന കേസില്‍ ഇതുവരെ ജാമ്യം ലഭിക്കാത്തതിനാൽ ഉമർ ഖാലിദും ഖാലിദ് സൈഫിയും ഉടന്‍ ജയില്‍ മോചിതരാകില്ല. കലാപം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്കൊപ്പം യുഎപിഎയും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
"രണ്ടര വർഷമായി തുടരുന്ന പോരാട്ടത്തില്‍ ഇത് ഞങ്ങൾക്ക് ഒരു വലിയ വിജയമാണ്. ഒടുവിൽ ഒരു സന്തോഷവാർത്ത ലഭിച്ചിരിക്കുന്നു. ഞങ്ങൾ ഭരണഘടനയിൽ വിശ്വസിച്ചു. ഇന്ന് ഞങ്ങൾ വളരെ സന്തോഷത്തിലാണ്. പോലീസിന്റെആരോപണങ്ങൾ അടിസ്ഥാനരഹിതമായ കോടതി വഴി തെളിയിക്കപ്പെട്ടു" - ഖാലിദ് സൈഫിയുടെ ഭാര്യ നർഗീസ് സൈഫി പ്രതികരിച്ചു.
ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടല്‍ കേസ് : അന്വേഷണ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട കേന്ദ്ര നടപടിക്ക് സ്റ്റേ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam