ദില്ലി കലാപ കേസ്; ഉമർ ഖാലിദിന് ജാമ്യം അനുവദിച്ച് ദില്ലി കോടതി

By Web TeamFirst Published Apr 15, 2021, 7:50 PM IST
Highlights

ദില്ലി കലാപവുമായി ബന്ധപ്പെട്ട ഖാജുരി ഖാസ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. ആം ആദ്മി പുറത്താക്കിയ മുന്‍ കൌണ്‍സിലര്‍ താഹിർ ഹുസൈൻ അടക്കം പതിനഞ്ചോളം പേർ ഉൾപ്പെട്ട കേസിലാണ് ഉമറിന് ജാമ്യം ലഭിച്ചത്. 

ദില്ലി: വടക്ക് കിഴക്കന്‍ ദില്ലിയിലെ കലാപവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ആക്ടിവിസ്റ്റായ  ഉമർ ഖാലിദിന് ജാമ്യം ലഭിച്ചു. 20,000 രൂപ ബോണ്ടും ഒരു ആൾ ജാമ്യം വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്. ഗജൂരി ഖാസിലെ കേസിലാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. 

ലൈവ് ലോ റിപ്പോര്‍ട്ട് പ്രകാരം കേസില്‍ ആളുകളെ സംഘടിപ്പിച്ചതും കലാപത്തിന് പ്രേരിപ്പിച്ചതുമായ വ്യക്തികളെ ഇനിയും കണ്ടെത്താനും, അറസ്റ്റ് ചെയ്യാനും ഉണ്ടെന്നിരിക്കെ ഉമര്‍ ഖാലിദിനെ മാത്രം നീണ്ടകാലമായി തടവില്‍ പാര്‍പ്പിക്കുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ദില്ലി കലാപവുമായി ബന്ധപ്പെട്ട ഖാജുരി ഖാസ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. ആം ആദ്മി പുറത്താക്കിയ മുന്‍ കൌണ്‍സിലര്‍ താഹിർ ഹുസൈൻ അടക്കം പതിനഞ്ചോളം പേർ ഉൾപ്പെട്ട കേസിലാണ് ഉമറിന് ജാമ്യം ലഭിച്ചത്. 

ഒക്ടോബർ ഒന്നിനാണ് ഉമർ ഖാലിദ് അറസ്റ്റിലാവുന്നത്. കലാപത്തിന് പദ്ധതിയിട്ടെന്ന പേരിൽ സെപ്തംബറിൽ ഉമറിന് മേൽ യു.എ.പി.എ ചുമത്തിയിരുന്നു. നവംബർ 22 നാണ് ഉമർ ഖാലിദ്, വിദ്യാർഥി നേതാക്കളായ ഷർജീൽ ഇമാം, ഫൈസാൻ ഖാൻ എന്നിവർക്കെതിരെ ദില്ലി പൊലീസ് 200 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.

അതേ സമയം ജാമ്യ വ്യവസ്ഥയില്‍ ഉമര്‍ ഖാലിദ് ജയില്‍ മോചിതനാകുമ്പോള്‍ ഫോണില്‍ ആരോഗ്യസേതു ആപ്പ് ഡൌണ്‍ലോഡ് ചെയ്യണമെന്നും നിര്‍ദേശിക്കുന്നതായി ബാര്‍ ആന്‍റ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. അഡീഷണല്‍ സെഷന്‍ ജഡ്ജ് വിനോദ് യാദവാണ് ജാമ്യം അനുവദിച്ചത്.

click me!