ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണുള്ളതെന്നും കാര്‍ഷിക മേഖല, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളെ അവഗണിച്ചെന്നും ശശി തരൂര്‍കുറ്റപ്പെടുത്തി. കേരളത്തിന് എയിംസ് അനുവദിക്കാത്തത് ഉള്‍പ്പെടെയുള്ള അവഗണനയിലും തരൂര്‍ പ്രതിഷേധം രേഖപ്പെടുത്തി.

ദില്ലി: ലോക്സഭയിലെ ബജറ്റ് ചര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍ എംപി. ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നും ഒന്നും നടപ്പാക്കുന്നില്ലെന്ന് ശശി തരൂര്‍ വിമര്‍ശിച്ചു. കാര്‍ഷിക മേഖലയെ ബജറ്റില്‍ അവഗണിച്ചെന്നും തൊഴിലില്ലായ്മയെ പരിഗണിക്കുന്നില്ലെന്നും തരൂര്‍ കുറ്റപ്പെടുത്തി. പ്രധാന പദ്ധതികള്‍ക്ക് പോലും കുറവ് വകയിരുത്തലാണ് ബജറ്റില്‍ ഉണ്ടായതെന്ന് വിമര്‍ശിച്ച തരൂര്‍, കേരളത്തോട് കടുത്ത അവഗണനയാണ് കാണിച്ചതെന്നും കുറ്റപ്പെടുത്തി. കേരളത്തിന് ഇത്തവണയും എയിംസ് അനുവദിച്ചില്ല. കേരളത്തെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും ശശി തരൂര്‍ ചോദ്യം ഉന്നയിച്ചു.

കാലിന് പൊട്ടലുള്ള ശശി തരൂർ ഇരുന്നാണ് പ്രസംഗിക്കുന്നത്. ബജറ്റിനെ വിമർശിച്ച് തരൂർ, പുതിയ തൊഴിലുറപ്പ് പദ്ധതിയെയും കുറ്റപ്പെടുത്തി. സാധാരണക്കാരന്റെ അഭിലാഷങ്ങൾ പൂർത്തിയാക്കുന്നതല്ല ബജറ്റ്. തലക്കെട്ടുകൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. നികുതിഭാരം വ്യക്തികൾക്ക് മുകളില്‍ കെട്ടി വയ്ക്കുന്നു. കർഷകർക്ക് ബജറ്റില്‍ കാര്യമായ ഒരു പ്രഖ്യാപനങ്ങളില്ല, കഴിഞ്ഞ തവണത്തേക്കാൾ കുറവാണ് ഇത്തവണത്തെ കർഷകർക്കുള്ള പ്രഖ്യാപനം. ഇത് ആശങ്കാജനകമാണെന്നും കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം പാഴായിയെന്നും തരൂര്‍ വിമര്‍ശിച്ചു. കുരുമുളക് കർഷകർക്ക് ഒന്നുമില്ല. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താനുള്ള പദ്ധതിക്കും കഴിഞ്ഞ ബജറ്റിനേക്കാൾ കുറവ് വകയിരുത്തലാണ് ഉള്ളതെന്ന് ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

എന്റെ സംസ്ഥാനം വലിയ പ്രതിസന്ധികൾ നേരിടുന്നു. നഗരമേഖലകളില്‍ തൊഴിലില്ലായ്മ വളരുന്നു, ഇത് യുവാക്കളുടെ സ്പ്നങ്ങൾ തകർക്കുന്നു. ഇതിനായി നേരിട്ട് വകയിരുത്തിയ തുക ഉപയോഗപ്പെടുത്തിയിട്ടില്ല. പുതിയ തൊഴിലുറപ്പ് പദ്ധതിയെയും തരൂർ വിമർശിച്ചു. തീരദേശ മേഖലയില്‍ വലിയ പ്രശ്നങ്ങളുണ്ട്. കടലേറ്റം തുടരുന്നു, ഇതും ബജറ്റില്‍ പരിഗണിച്ചില്ലെന്നും തരൂര്‍ ലോക്സഭയില്‍ കുറ്റപ്പെടുത്തി.

YouTube video player