ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തകൃതിയായി പുരോഗമിക്കുമ്പോൾ ആദ്യഫലസൂചനകൾ ആം ആദ്മി പാർട്ടിക്ക് ഒപ്പം. പോസ്റ്റൽ ബാലറ്റുകളിൽ കൃത്യമായി ആം ആദ്മി പാർട്ടി മുന്നേറി. സർക്കാർ ജീവനക്കാർ പൊതുവേ ദില്ലിയിൽ ബിജെപിക്കൊപ്പമാണ് നിൽക്കാറ് എന്നത് കണക്കിലെടുക്കുമ്പോൾ, ഇത് ആപിന് നേട്ടമാണ്.
വോട്ടെണ്ണൽ തുടങ്ങിയപ്പോൾത്തന്നെ ആദ്യസൂചനകളിൽ ആം ആദ്മി പാർട്ടി മുന്നിലെത്തിയിരുന്നു. അത് പിന്നാക്കം പോയതേയില്ല. വോട്ടെണ്ണൽ തുടങ്ങുന്നതിന് മുമ്പ്, ആശങ്കയുണ്ടെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമ്മതിച്ചതാണ്. അതേസമയം ദില്ലി സംസ്ഥാന ബിജെപി അധ്യക്ഷൻ മനോജ് തിവാരി 55 സീറ്റുകൾ കിട്ടുമെന്നാണ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഇന്നലെ മനോജ് തിവാരി പറഞ്ഞത് 48 സീറ്റുകളെന്നാണ്.
പക്ഷേ, ആദ്യ പതിനഞ്ച് മിനിറ്റിനകം തന്നെ കേവലഭൂരിപക്ഷത്തിന് വേണ്ട 36 എന്ന എണ്ണത്തിലേക്ക് ആം ആദ്മി പാർട്ടി കുതിച്ചുകയറിയിട്ടുണ്ട്. വോട്ടിംഗ് യന്ത്രങ്ങൾ എണ്ണിത്തുടങ്ങിയപ്പോൾ കെജ്‍രിവാളും മനീഷ് സിസോദിയയും (ദില്ലി, പട്‍പർ ഗഞ്ച്) അതാത് മണ്ഡലങ്ങളിൽ മുന്നിൽ നിൽക്കുന്നു.
അപ്പോഴും 67 എന്ന കണക്കിൽ നിന്ന് ആം ആദ്മി പാർട്ടി പിന്നാക്കം പോയേക്കാമെന്ന സൂചന തന്നെയാണ് പുറത്തേക്ക് വരുന്നത്. 60 കടക്കുന്ന മാന്ത്രികസംഖ്യ ആം ആദ്മി പാർട്ടി എത്തുമോ എന്ന് ആദ്യ സൂചനകൾ പ്രകാരം സംശയമാണ്.
പോസ്റ്റൽ ബാലറ്റ് ഫലങ്ങൾ കിട്ടിയതിന് ശേഷം ഉടൻ കെജ്‍രിവാൾ ആം ആദ്മി പാർട്ടി ഓഫീസിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
വോട്ടെണ്ണലിന്‍റെ തത്സമയവിവരങ്ങൾക്ക്:
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam