
ദില്ലി: ദില്ലി തെരഞ്ഞെടുപ്പില്‍ ജനപ്രിയ പദ്ധതികളുമായി നീങ്ങുന്ന അരവിന്ദ് കെജ്രിവാളിനെതിരെ കുറ്റപത്രവുമായി ബിജെപി. മദ്യനയ അഴിമതി കേസും ഭരണത്തിലെ കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടുന്ന ബിജെപി ജനങ്ങളുടെ സർക്കാരല്ല, ജയിലിൽ പോകുന്നവരുടെ സർക്കാരാണ് ദില്ലിയിലേതെന്നും ബിജെപി പരിഹസിച്ചു. അതേ സമയം ജനപ്രിയ പദ്ധതികളുടെ രജിസ്ട്രേഷനായി അരവിന്ദ് കെജരിവാളും ദില്ലി മുഖ്യമന്ത്രി അതിഷിയും നേരിട്ടിറങ്ങി.
ജനപ്രിയ പദ്ധതികള്‍ വീണ്ടും പ്രഖ്യാപിച്ച് വോട്ട് തേടുന്ന കെജ്രിവാളിനെതിരെ കുറ്റപത്രവുമായി ബിജെപി. ബിജെപി എം പി അനുരാഗ് താക്കൂര്‍ പുറത്തിറക്കിയ കുറ്റപത്രം ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്‍റെ വീഴ്ചകള്‍ എണ്ണമിടുന്നു. കുടിവെള്ളത്തിന്‍റെ ദൗർലഭ്യം, കോടികള്‍ ചെലവഴിച്ച് മുഖ്യമന്ത്രിയുടെ വസതി മോടി പിടിപ്പിച്ചത്. മദ്യ നയ അഴിമതിയിലൂടെ കോടികള്‍ വെട്ടിച്ചു. കുറ്റപത്രം കെജ്രിവാളിനെ തുറന്ന് കാട്ടുന്നതാണെന്ന് അനുരാഗ് താക്കൂര്‍.
കുറ്റപത്രത്തെ അരവിന്ദ് കെജ്രിവാള്‍ തള്ളി. തെരഞ്ഞെടുപ്പിനെ നേരിടാൻ അല്ല പകരം തന്നെ ആക്ഷേപിക്കാനാണ് ബിജെപി സമയം കണ്ടെത്തുന്നതെന്ന് കെജ്രിവാൾ പറഞ്ഞു. നിരവധി പദ്ധതികളാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചത്. സ്ത്രീകൾക്ക് പ്രതിമാസം 2100 രൂപ ലഭിക്കുന്ന മുഖ്യമന്ത്രി മഹിള സമ്മാൻ യോജന, 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന സഞ്ജീവനി യോജന തുടങ്ങിയ പദ്ധതികളുടെ രജിസ്ട്രേഷന് തുടക്കം കുറിച്ചു. അര്‍ഹരായവരെ കണ്ടെത്താനും ഗുണഭോക്താക്കളെ പദ്ധതിയുടെ ഭാഗമാക്കാനും കെജരിവാള്‍ തന്നെ നേരിട്ടിറങ്ങിയത് മത്സരം ഇക്കുറി എളുപ്പമാകില്ലെന്നതിന്‍റെ സൂചന കൂടിയാണ്.
ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും ഇടയിൽ ദില്ലി തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച ആം ആദ്മി പാർട്ടി മറ്റുള്ള പാർട്ടികളെക്കാൾ ഒരു മുഴം മുന്നേ തന്നെ നിൽക്കുകയാണ്. വരും ദിവസങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം അടക്കം മറ്റുള്ള പാർട്ടികളിൽ നിന്നുണ്ടാകുന്നതോടെ തെരഞ്ഞെടുപ്പു കളം ഒന്നൂടെ കളർ ആകും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam