നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും; പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു

By Web TeamFirst Published Jan 17, 2020, 4:55 PM IST
Highlights

നേരത്തെ ഈ മാസം 22 ന് വധശിക്ഷ നടത്താനായിരുന്നു ഉദ്ദേശിച്ചത്. അതിനിടെ വധശിക്ഷ കാത്തിരിക്കുന്ന കുറ്റവാളി പവൻ ഗുപ്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. കൂട്ടബലാത്സംഗം നടന്ന 2012 ഡിസംബർ 16 ന് തനിക്ക് 18 വയസ് തികഞ്ഞിരുന്നില്ലെന്നാണ് വാദം

ദില്ലി: ദില്ലി കൂട്ടബലാത്സംഗ കേസിൽ കുറ്റവാളികളായ നാല് പേരുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടക്കും. രാവിലെ ആറ് മണിക്കാണ് വധശിക്ഷ നടപ്പിലാക്കുക. പുതിയ മരണവാറണ്ട് ദില്ലി കോടതി പുറപ്പെടുവിച്ചു. നേരത്തെ ഈ മാസം 22 ന് വധശിക്ഷ നടത്താനായിരുന്നു ഉദ്ദേശിച്ചത്.

കേസിലെ ഒരു കുറ്റവാളി മുകേഷ് സിങ് നൽകിയ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തള്ളിയിരുന്നു. രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ഇന്ന് രാവിലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദയാഹർജി കൈമാറിയത്. ദയാഹർജി നൽകിയ സാഹചര്യത്തിൽ വധശിക്ഷ 22 ന് നടപ്പാക്കാനാവില്ലെന്ന് ദില്ലി സർക്കാരും ജയിൽ വകുപ്പും കോടതിയെ അറിയിക്കുകയായിരുന്നു. 

പ്രതികൾ പ്രത്യേകം പ്രത്യേകം ദയാഹർജി എത്ര കാലം ഇത് നീട്ടുമെന്ന് കോടതി ചോദിച്ചു. സെഷൻ ജഡ്ജി സതീഷ് അറോറയാണ് മരണവാറണ്ട് പുറപ്പെടുവിച്ചത്. അതിനിടെ വധശിക്ഷ കാത്തിരിക്കുന്ന മറ്റൊരു കുറ്റവാളി പവൻ ഗുപ്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. കൂട്ടബലാത്സംഗം നടന്ന 2012 ഡിസംബർ 16 ന് തനിക്ക് 18 വയസ് തികഞ്ഞിരുന്നില്ലെന്നാണ് വാദം. ഒരു വർഷം മുൻപ് ദില്ലി ഹൈക്കോടതി തള്ളിയ വാദത്തിനെതിരായാണ് പവൻ ഗുപ്ത ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

നിർഭയ കേസിലെ പ്രതി മുകേഷ് സിംഗ് ചൊവ്വാഴ്ചയാണ് രാഷ്ട്രപതിക്ക് ദയാഹർജി നല്‍കിയത്. സുപ്രീംകോടതി  തിരുത്തൽ ഹർജി തള്ളിയതിന് പിന്നാലെയാണ് ദയാഹർജി രാഷ്ട്രപതിക്ക് മുമ്പാകെ എത്തിയത്. ഹർജിയിൽ ആദ്യം കേന്ദ്രം ദില്ലി ലഫ്റ്റനന്‍റ് ഗവർണ്ണറുടെ നിർദ്ദേശം തേടി. ഹർജി തള്ളണമെന്ന ദില്ലി സർക്കാരിന്‍റെ നിർദ്ദേശം അംഗീകരിച്ചുള്ള ശുപാർശ ആഭ്യന്തരമന്ത്രാലയം ഇന്ന് രാവിലെ രാഷ്ട്രപതിക്ക് കൈമാറി. രണ്ട് മണിക്കൂറിനുള്ളിൽ ഹർജി തള്ളിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ തീരുമാനം പുറത്തുവന്നു.

മുകേഷ് ദയാഹർജി നല്‍കിയ സാഹചര്യത്തിൽ വധശിക്ഷ 22ന് നടപ്പാക്കാനാവില്ലെന്ന് സംസ്ഥാന സർക്കാർ ദില്ലി ഹൈക്കോടതിയെ അറിയിച്ചിരുന്നു. പുതിയ തീയതിക്കായി സർക്കാരും ജയിൽ അധികൃതരും വിചാരണ കോടതിയെ സമീപിച്ചിരുന്നു. 22ന് തന്നെ ശിക്ഷ നടപ്പാക്കണം എന്നാവശ്യപ്പെട്ട നിർഭയയുടെ അമ്മ ദില്ലി സർ‍ക്കാരിനെതിരെ രംഗത്തുവന്നു. ഒരു പെൺകുട്ടിയുടെ മരണത്തിൽ ഇവർ രാഷ്ട്രീയം കളിക്കുകയാണെന്നും ഇവരുടെ പക്കൽ നിയമവും പൊലീസും ഒക്കെയുണ്ടെന്നും നിർഭയയുടെ അമ്മ ആശാദേവി പറഞ്ഞു.

അതിനിടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറുകയാണ്. ആംആദ്മി സർക്കാർ പ്രതികളെ സഹായിക്കുന്നുവെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രായപൂർത്തിയാകാത്ത പ്രതിക്ക് ആംആദ്മി സർക്കാർ പതിനായിരം രൂപ സാമ്പത്തിക സഹായം ലഭ്യമാക്കിയെന്നും ഇയാളെ പുനരധിവസിപ്പിച്ചെന്നും സ്മൃതി ഇറാനി പറഞ്ഞു. 

കേസിൽ ഈ മാസം 22 ന് വധശിക്ഷ നടപ്പാക്കാൻ കഴിയില്ലെന്ന് വ്യക്തമായി. പ്രതികൾക്കെതിരെ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണം എന്ന് ദില്ലി സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കോടതി 4.30 ന് പരിഗണനക്കെടുക്കും. അതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച നിർഭയയുടെ മാതാവ് ആശ ദേവി ദില്ലി അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് കീർത്തി ആസാദ് ട്വീറ്റ് ചെയ്തു.
 

click me!