
ദില്ലി: ഇന്ധനം ലാഭിക്കാനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശങ്ങൾ നടപ്പാക്കാനൊരുങ്ങി ദില്ലി സർക്കാർ. ഇതിൻ്റെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. ദില്ലിയിലെ എല്ലാ സർക്കാർ ജീവനക്കാരും ആഴ്ചയിൽ രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നാണ് മുഖ്യമന്ത്രി രേഖാ ഗുപ്ത നിർദേശം നൽകിയിരിക്കുന്നത്. ഔദ്യോഗിക മീറ്റിംഗുകളുടെ 50 ശതമാനവും ഓൺലൈനായി നടത്താനാണ് മറ്റൊരു തീരുമാനം. ഒപ്പം ഗതാഗതക്കുരുക്കും ഇന്ധന ഉപഭോഗവും കുറയ്ക്കുന്നതിനായി ദില്ലി സർക്കാരും എംസിഡിയും ഓഫീസ് സമയങ്ങളിൽ മാറ്റം വരുത്തുമെന്നുമാണ് പുതിയ നിർദേശം.
ജീവനക്കാരുടെ യാത്രാബത്ത 10 ശതമാനം വർധിപ്പിച്ചതിനൊപ്പം സർക്കാർ ഉദ്യോഗസ്ഥരുടെ പ്രതിമാസ പെട്രോൾ പരിധി 20 ശതമാനമായി കുറച്ചു. അടുത്ത ആറ് മാസത്തേക്ക് പുതിയ സർക്കാർ വാഹനങ്ങൾ വാങ്ങരുതെന്നും നിർദേശിച്ചു. സർക്കാർ ജീവനക്കാർക്കായി 29 കോളനികളിൽ നിന്ന് 58 പ്രത്യേക ബസുകൾ സർവീസ് നടത്തുമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. മന്ത്രിമാരോ സർക്കാർ ഉദ്യോഗസ്ഥരോ അടുത്ത ഒരുവർഷത്തേക്ക് വിദേശയാത്ര ചെയ്യരുതെന്നും നിർദ്ദേശമുണ്ട്. 90 ദിവസം നീണ്ടുനിൽക്കുന്ന ബോധവത്കരണ പരിപാടിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് മെട്രോ ദിനം, ആഴ്ചയിലൊരിക്കൽ നോ കാർ ദിനം എന്നിവ ആചരിക്കാനും നിർദേശം.
എല്ലാ തിങ്കളാഴ്ചയും മന്ത്രിമാരും ഉദ്യോഗസ്ഥരും ജീവനക്കാരും ജോലിയ്ക്ക് പോകാൻ മെട്രോയെ ആശ്രയിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം. ഇന്ധനം ലാഭിക്കാനുള്ള നടപടികളുടെ ഭാഗമായി അകമ്പടി വാഹനങ്ങളുടെ എണ്ണം കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ ബിജെപിയുടെ മുഖ്യമന്ത്രിമാരും കുറച്ചിരുന്നു. രാജ്യത്ത് അറുപത് ദിവസത്തെ കരുതൽ എണ്ണ ശേഖരമുണ്ടെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്, എന്നാൽ ഹോർമുസ് കടലിടുക്ക് തുറക്കാത്ത സാഹചര്യത്തിൽ എന്തുണ്ടാവും എന്ന ആശങ്കയും രാജ്യത്ത് നിലവിലുണ്ട് അതിൻ്റെ ഭാഗമായിട്ടാണ് ഇന്ധന ചെലവ് ചുരുക്കാനുള്ള വിവിധ സർക്കാരുകളുടെ നിർദേശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam