ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരണം വൈകുന്നതിൽ കേന്ദ്ര സർക്കാരിനോട് ദില്ലി ഹൈക്കോടതി വിശദീകരണം തേടി. ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ നൽകിയ ഹർജിയിൽ രണ്ട് മാസത്തിനകം നടപടിയെടുക്കാൻ കോടതി ഉത്തരവിട്ടു

ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി ഹൈക്കോടതിയുടെ കർശന നിർദ്ദേശം. ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ (ഐ പി എൻ എ) നൽകിയ ഹർജിയിൽ രണ്ട് മാസത്തിനകം ഉചിതമായ നടപടിയെടുക്കാൻ ജസ്റ്റിസ് ഡോ. സ്വർണ കാന്ത ശർമ്മ ഉത്തരവിട്ടു. നിശ്ചിത സമയപരിധിക്കുള്ളിൽ തീരുമാനമുണ്ടായില്ലെങ്കിൽ ഹർജിക്കാർക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അഡ്വ. റോബിൻ രാജുവാണ് അസോസിയേഷന് വേണ്ടി കോടതിയിൽ ഹാജരായത്.

3 വ‍ർഷമായിട്ടും നടപ്പിലായില്ല

2023 ൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച് ഗസറ്റിൽ പ്രസിദ്ധീകരിച്ച നിയമം മൂന്ന് വർഷം പിന്നിട്ടിട്ടും നടപ്പിലാക്കാത്തതിനെതിരെയാണ് ഹർജി. അപേക്ഷകൾ ക്ഷണിച്ചതല്ലാതെ കമ്മീഷൻ ഔദ്യോഗികമായി രൂപീകരിക്കാൻ കേന്ദ്രം നടപടിയെടുത്തില്ലെന്ന് നഴ്സിങ് സമൂഹം ചൂണ്ടിക്കാട്ടി. മെഡിക്കൽ, ഡെന്റൽ, ആയുഷ് മേഖലകളിൽ പുതിയ കമ്മീഷനുകൾ രൂപീകരിച്ചപ്പോൾ രാജ്യത്തെ ആരോഗ്യപ്രവർത്തകരിൽ 70 ശതമാനത്തോളമുള്ള നഴ്സുമാരെ അവഗണിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും ഐ പി എൻ എ ആരോപിച്ചു. കോടതി ഇടപെടൽ നഴ്സിംഗ് സമൂഹത്തിന് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് ഐ പി എൻ എ ഭാരവാഹികൾ പ്രതികരിച്ചു. കമ്മീഷൻ നിലവിൽ വരുന്നതോടെ നഴ്സിംഗ് വിദ്യാഭ്യാസവും സേവനങ്ങളും കൂടുതൽ മെച്ചപ്പെടുകയും പ്രൊഫഷണലുകൾക്ക് അർഹമായ സ്വയംഭരണാധികാരം ലഭിക്കുകയും ചെയ്യും. കേന്ദ്ര സർക്കാരിന്റെ തുടർനടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ആവശ്യമെങ്കിൽ ശക്തമായ നിയമപോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും സംഘടന വ്യക്തമാക്കി.