സെൻട്രല്‍ വിസ്തക്കെതിരായ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും, പിഴ വിധിച്ച് തള്ളണമെന്ന് കേന്ദ്രം

By Web TeamFirst Published May 12, 2021, 12:27 AM IST
Highlights

പദ്ധതിക്കെതിരായി ഹര്‍ജി നല്‍കിയത് നിയമപ്രക്രിയയുടെ പൂര്‍ണമായ ദുരുപയോഗമെന്നും സെന്‍ട്രല്‍ വിസ്ത പദ്ധതി മുടക്കാനുള്ള ശ്രമമാണെന്നുമാണ് കേന്ദ്രം പറയുന്നത്

ദില്ലി: സെൻട്രല്‍ വിസ്ത പദ്ധതിക്കെതിരായി ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി നിയമപ്രക്രിയയുടെ പൂര്‍ണമായ ദുരുപയോഗമെന്നും പിഴ വിധിച്ച് ഹർജി തള്ളണമെന്നതടക്കമുള്ള കേന്ദ്ര സർക്കാരിന്‍റെ ആവശ്യം കോടതി പരിഗണിക്കും. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോള്‍ പദ്ധതിയുടെ നിര്‍മ്മാണം തുടരുന്നതിന് താല്‍ക്കാലിക സ്റ്റേ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് നേരത്തെ ഹൈക്കോടതിയില്‍ ഹർജിയെത്തിയത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാർ നല്‍കിയ സത്യവാങ്മൂലത്തിലാണ് പദ്ധതിക്കെതിരായി ഹര്‍ജി നല്‍കിയത് നിയമപ്രക്രിയയുടെ പൂര്‍ണമായ ദുരുപയോഗമെന്നും സെന്‍ട്രല്‍ വിസ്ത പദ്ധതി മുടക്കാനുള്ള ശ്രമമാണെന്നും പറയുന്നത്.  സെൻട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

നിര്‍മ്മാണ സ്ഥലത്തിന് പുറത്ത് താമസിക്കുന്നവരാണ് ജോലികളില്‍ ഏര്‍പ്പെടുന്നതെന്ന ആരോപണം സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ഹര്‍ജിക്കാര്‍ ആരോപിക്കുന്നത് പോലെ നടക്കുന്നത് സെന്‍ട്രല്‍ വിസ്ത പദ്ധതിയല്ല. റിപ്ലബ്ലിക്ക് പരേഡ് നടക്കുന്ന രാജ്പഥിന്‍റെ പുനർനിര്‍മ്മാണം മാത്രമാണ് നടക്കുന്നത്. ഇത് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തതിന് വേണ്ടിയാണെന്നും സർക്കാര്‍ അവകാശപ്പെട്ടു. ജോലിക്കാര്‍ എല്ലാം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും സര്‍ക്കാർ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സര്‍ക്കാരിന്‍റെ മറുപടി രേഖയില്‍ ഉള്‍പ്പെടുത്തുന്നതായി ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. നിര്‍മ്മാണത്തെ അവശ്യസേവന വിഭാഗത്തില്‍പ്പെടുത്തിയതിനെയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!