രാജസ്ഥാനിലെ ബിക്കാനേർ അതിർത്തിയിൽ അതിർത്തി രക്ഷാസേനയും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 50 കോടി രൂപ വിലമതിക്കുന്ന ഹെറോയിനും മാരകായുധങ്ങളും പിടികൂടി. പാകിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി കടത്തിയതാകാമെന്നാണ് സംശയം. ഒരാളെ കസ്റ്റഡിയിലെടുത്തു
ജയ്പൂർ: രാജസ്ഥാനിലെ ബിക്കാനേർ അതിർത്തിയിൽ അതിർത്തി രക്ഷാസേനയും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ വൻതോതിൽ ലഹരിമരുന്നുകളും മാരകായുധങ്ങളും പിടിച്ചെടുത്തു. 50 കോടി രൂപ വിലമതിക്കുന്ന 10 കിലോ ഹെറോയിൻ, 11 ഓട്ടോമാറ്റിക് തോക്കുകൾ, 100 റൗണ്ട് വെടിയുണ്ടകൾ എന്നിവയാണ് അതിർത്തി മേഖലയിൽ നിന്ന് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അതിർത്തിയിൽ സുരക്ഷയും പരിശോധനകളും കടുപ്പിച്ചിരുന്ന സമയത്താണ് ഈ വൻ വേട്ട നടന്നത്. ഡ്രോൺ മാർഗ്ഗം പാകിസ്ഥാനിൽ നിന്ന് അതിർത്തി കടത്തിവിട്ടതാണ് ഇവയെന്നാണ് പ്രാഥമിക സംശയം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സുരക്ഷാ ഏജൻസികൾ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

