പാരീസിലെ ഇസ്രയേൽ എംബസിക്ക് മുന്നിലും ബോംബ്; ദില്ലി സ്ഫോടനത്തിന് ഉപയോഗിച്ചത് പിഇടിഎൻ

Published : Jan 31, 2021, 06:54 AM ISTUpdated : Jan 31, 2021, 08:22 AM IST
പാരീസിലെ ഇസ്രയേൽ എംബസിക്ക് മുന്നിലും ബോംബ്; ദില്ലി സ്ഫോടനത്തിന് ഉപയോഗിച്ചത് പിഇടിഎൻ

Synopsis

മുൻപ് അൽ ഖ്വയ്ദ തീവ്രവാദികൾ ഉപയോഗിച്ചിരുന്ന പിഇടിഎൻ എന്ന സ്ഫോടകവസ്തുവാണ് ദില്ലിയിൽ ഉപയോഗിച്ചതെന്ന് കണ്ടെത്തി

ദില്ലി: പാരീസിലെ ഇസ്രയേൽ എംബസിക്ക് സമീപത്ത് ബോംബ് കണ്ടെത്തി. ഇസ്രയേലിന്റെ ദില്ലിയിലുള്ള എംബസിക്ക് സമീപം നടന്ന സ്ഫോടനത്തിന് പിന്നാലെയാണ് പാരീസില്‍ ബോംബ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, ദില്ലിയിൽ പ്രതികൾക്കായി അന്വേഷണം വിപുലീകരിച്ച പ്രത്യേക അന്വേഷണ സംഘം ഒരു മാസത്തിനിടെ ഇന്ത്യയിലെത്തിയ മുഴുവൻ ഇറാൻ സ്വദേശികളുടെയും വിവരങ്ങൾ കൈമാറാൻ എഫ്ആർആർഒയ്ക്ക് നിർദ്ദേശം നൽകി.

മുൻപ് അൽ ഖ്വയ്ദ തീവ്രവാദികൾ ഉപയോഗിച്ചിരുന്ന പിഇടിഎൻ എന്ന സ്ഫോടകവസ്തുവാണ് ദില്ലിയിൽ ഉപയോഗിച്ചതെന്ന് കണ്ടെത്തി. ഇതോടെ ഐഎസ് - അൽ ഖ്വയ്ദ സംഘങ്ങളാണോ ആക്രമണത്തിന് പിന്നിലെന്ന സംശയം ബലപ്പെട്ടു. ഈ സ്ഫോടകവസ്തു എളുപ്പത്തിൽ ലഭിക്കുന്നതല്ല. സൈനിക നിലവാരത്തിലുള്ളതാണ് പെന്റാറിത്രിറ്റോൾ ടെട്രാ നൈട്രേറ്റ് എന്ന ഈ സ്ഫോടകവസ്തു. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഒൻപത് വാട്ടിന്റെ ഒരു ബാറ്ററിയും കണ്ടെത്തിയിട്ടുണ്ട്.

സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ ഇറാനിൽ നിന്നുള്ളവരെ ദില്ലിയിൽ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അതിനിടെ സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയ 'ഇസ്രായേൽ അംബാസിഡർ'ക്കുള്ളത് എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ സ്ഫോടനം ട്രെയിലർ മാത്രമാണെന്നാണ് പരാമർശിക്കുന്നത്. 2020 ജനുവരിയിൽ യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ ജനറൽ ക്വാസിം സുലൈമാനി, നവംബറിൽ കൊല്ലപ്പെട്ട ആണവ ശാസ്ത്രഞ്ജൻ മൊഹസെൻ ഫക്രിസാദ എന്നിവരെ കുറിച്ചും പരാമർശിക്കുന്നുണ്ട്. ഇറാനിയൻ സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നതിനായി ഇന്ത്യ ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ സഹായം തേടി. 

മറ്റ് രാജ്യങ്ങളുടെ എബസികളടക്കം സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയിൽ ഉണ്ടായ സ്ഫോടനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. സ്ഫോടനത്തിന് മുൻപ് രണ്ട് പേർ വാഹനത്തിൽ എംബസിക്ക് സമീപം ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ ദില്ലി പൊലീന് സെപ്ഷ്യൽ സെൽ ശേഖരിച്ചിട്ടുണ്ട്. ഇവർ എത്തിയ ടാക്സി കാറിന്റെ ഡ്രൈവർ വഴി രേഖ ചിത്രങ്ങൾ നിർമ്മിച്ച് വരുന്നതായും സെപ്ഷ്യൽ സെൽ അറിയിച്ചു. അതേസമയം ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും ഇസ്രായേൽ ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്നും ഇസ്രായേൽ അംബാസഡർ പ്രതികരിച്ചു

ശീതളപാനിയ കുപ്പിയിൽ സ്ഫോടകവസ്തുവും ബോൾ ബെയറിങ്ങും നിറച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് അനുമാനം. ബോൾ ബെയറിങ് ചിതറി തെറിച്ചായിരുന്നു കാറിന്റെ ചില്ലുകൾ തകർന്നത്. തീവ്രത കുറഞ്ഞ ഐഇഡി ഉപയോഗിച്ചതിനാൽ ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമം ആണെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. 

സ്ഫോടനം സംബന്ധിച്ചുളള വിവരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിവരം കൈമാറിയിട്ടുണ്ട്. വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ വർദ്ധിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ദില്ലിയിലെ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനമുണ്ടായത്. എംബസിക്ക് സമീപം നിർത്തിയിട്ട കാറുകൾക്ക് സമീപത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ആളാപായമില്ല. ദില്ലി പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. സ്ഫോടനമുണ്ടായ സ്ഥലത്തേക്ക് പൊതുജനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് ബാരിക്കേഡുകൾ വച്ച് അടച്ചിരിക്കുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഈ പ്രതിസന്ധി ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു, കേന്ദ്രസർക്കാർ ഇസ്രായേലിന്റെ ചിയർ ലീഡറാകുന്നു'; രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ്
'കൈവിടരുത്, ഡീസൽ തരണം'; ഒടുവിൽ ഇന്ത്യയോട് സഹായം തേടി ബംഗ്ലാദേശ്