
ദില്ലി: ദില്ലി മദ്യനയ കേസിൽ അറസ്റ്റിലായ മലയാളി വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയെ ഇഡി കസ്റ്റഡിയിൽ വിട്ടു.ദില്ലി റോസ് അവന്യൂ കോടതിയാണ് അരുണിനെ മാർച്ച് 13 വരെ കസ്റ്റഡിയിൽ വിട്ടത്. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അരുൺ രാമചന്ദ്രൻ പിള്ളയെ കഴിഞ്ഞ ദിവസവും കേസിൽ ഇഡി ചോദ്യം ചെയ്തിരുന്നു. അരുണിന്റെ ഉടമസ്ഥതയിലുള്ള രണ്ടേകാൽ കോടി രൂപ വിലമതിക്കുന്ന ഭൂമിയും കണ്ടുകെട്ടിയിരുന്നു. പിന്നാലെയാണ് കള്ളപ്പണം ഇടപാട് നടന്നെന്ന കണ്ടെത്തലിൽ അറസ്റ്റുണ്ടായത്.
തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് നേതാവുമായ കവിതയുമായി അടുത്ത ബന്ധമാണ് അരുണിനുളളതെന്നാണ് ഇഡി വ്യക്തമാക്കി. ദില്ലി മദ്യനയം രൂപപ്പെടുത്താനായി ഇടപെട്ട സൗത്ത് ബിസിനസ് ഗ്രൂപ്പിലെ പ്രധാനിയാണ് അരുൺ. സൗത്ത് ഗ്രൂപ്പിന് ദില്ലിയിലെ ഒമ്പത് മദ്യവിതരണ സോണുകൾ ലേലത്തിൽ ലഭിച്ചതിലൂടെ കോടികളുടെ വരുമാനം ലഭിച്ചിരുന്നു. ഈ തുകയിലൊരുഭാഗം നേരത്തെ അറസ്റ്റിലായ മലയാളി വിജയ് നായർ വഴി എഎപി നേതാക്കൾക്കെത്തിച്ചെന്നും ഇഡിയും സിബിഐയും കണ്ടെത്തി. അരുണിനെ മുന്നിൽ നിർത്തി കവിതയാണ് വ്യാപാരം നടത്തിയതെന്നും അരുൺ കവിതയുടെ ബിനാമിയാണെന്നും കേന്ദ്ര ഏജൻസികൾ ആരോപിക്കുന്നു. മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിലും പതിനാലാം പ്രതിയാണ് അരുൺ രാമചന്ദ്രൻ പിള്ള.
ഇന്ന് ദില്ലിയിലെത്തിച്ച് റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. മദ്യനയ കേസിൽ ഇഡിയുടെ പതിനൊന്നാമത്തെ അറസ്റ്റാണിത്. ഇതിന് പിന്നാലെയാണ് തീഹാർ ജെയിലിൽ കഴിയുന്ന സിസോദിയയെ അവിടെയെത്തി ഇഡി ചോദ്യം ചെയ്തത്. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. അതേസമയം തെളിവൊന്നും ലഭിക്കാതെയുള്ള മനീഷ് സിസോദിയയുടെ അറസ്റ്റ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. നേരത്തെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ വേട്ടയാടലിനെതിരെ പ്രതിപക്ഷ പാർട്ടി നേതാക്കൾ അയച്ച കത്തിൽ ഇടത് പാർട്ടികളിൽ നിന്നാരും ഒപ്പിട്ടിരുന്നില്ല.പിന്തുണക്ക് അരവിന്ദ് കെജ്രിവാൾ പിണറായിയെ നന്ദി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam