
ദില്ലി: യുഎസ് വനിതയിൽ ക്രിപ്റ്റോ കറൻസിയുടെ പേരിൽ കോടികൾ തട്ടിയ ഇന്ത്യൻ യുവാവിനെ ഇഡി അറസ്റ്റ് ചെയ്തു. യുഎസ് വനിതയായ ലിസ റോത്ത് എന്ന യുവതിയെയാണ് ക്രിപ്റ്റോ കറൻസിയുടെ പേരിൽ നാല് ലക്ഷം ഡോളർ (3.2 കോടി രൂപ) തട്ടിയെടുത്തത്. 2023 ജൂലൈ നാലിന് മൈക്രോസോഫ്റ്റിൻ്റെ ഏജൻ്റ് എന്ന് പരിചയപ്പെടുത്തിയ ഒരാൾ തന്നെ വിളിക്കുകയും 400,000 ഡോളർ ഒരു ക്രിപ്‌റ്റോകറൻസി വാലറ്റിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തെന്ന് യുവതി പറഞ്ഞു. തുടർന്ന് തന്റെ നാല് ലക്ഷം ഡോളർ നഷ്ടപ്പെട്ടുവെന്നും ആരോപിച്ചു.
പരാതി നൽകി ഒരു വർഷത്തിനുശേഷമാണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ദില്ലിയിൽ നിന്ന് ഒരു വാതുവെപ്പുകാരെയും ക്രിപ്‌റ്റോകറൻസി കൈകാര്യം ചെയ്യുന്ന ലക്ഷ്യ വിജിനെയും അറസ്റ്റ് ചെയ്തു. കിഴക്കൻ ഡൽഹിയിലെ ദിൽഷാദ് ഗാർഡനിലാണ് ഇയാൾ താമസിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ കിഴക്കൻ ദില്ലിയിലെ ക്രോസ് റിവർ മാളിൽ നിന്ന് ഗുജറാത്ത് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തപ്പോൾ ദില്ലി പൊലീസിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് മോചിപ്പിച്ചുവെന്ന് ആരോപണമുയർന്നിരുന്നു.
പ്രഫുൽ ഗുപ്ത, അമ്മ സരിതാ ഗുപ്തയുടെയും വാലറ്റുകളിലേക്കാണ് റോത്ത് കൈമാറിയ പണം പോയത്. അന്വേഷണത്തിൽ, കരൺ ചുഗ് എന്ന വ്യക്തി ഈ പണം പ്രഫുൽ ഗുപ്തയിൽ നിന്ന് വാങ്ങി വിവിധ വാലറ്റുകളിൽ നിക്ഷേപിക്കുന്നതായും കണ്ടെത്തി. ഇതിനുശേഷം, ക്രിപ്‌റ്റോകറൻസി വിറ്റ് ഈ തുക വിവിധ ഇന്ത്യൻ വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റുകയും കരണിൻ്റെയും ലക്ഷ്യയുടെയും നിർദ്ദേശപ്രകാരം പണം കൈമാറുകയും ചെയ്തു. പിന്നീട്, ഫെയർ പ്ലേ 24 പോലുള്ള വാതുവെപ്പ് ആപ്പുകളിൽ ആളുകളിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ചു.
Read More... കുന്നംകുളത്ത് യുവാവിനെ ബൈക്കിടിച്ച് വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
കള്ളപ്പണം വെളുപ്പിക്കലിനു കേസ് രജിസ്റ്റർ ചെയ്ത അന്വേഷണ ഏജൻസി കഴിഞ്ഞ മാസം പലയിടത്തും റെയ്ഡ് നടത്തി ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ക്രിപ്‌റ്റോ വാലറ്റുകൾ കൈവശം വെച്ചവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിൽ ലക്ഷ്യയുടെ നിർദേശപ്രകാരമാണ് പണം എല്ലാ വാലറ്റുകളിലേക്കും മാറ്റിയതെന്നും ഇയാളാണ് തട്ടിപ്പിൻ്റെ സൂത്രധാരനെന്നും കണ്ടെത്തി. ദില്ലി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ മുഖ്യപ്രതിയെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ 5 ദിവസത്തെ ആവശ്യപ്രകാരം കസ്റ്റഡിയിൽ വിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam