
ദില്ലി: തന്നെ പോലീസ് അറസ്റ്റ് ചെയ്തത് തന്നെയാണെന്ന് മുൻ കശ്മീർ ഗവർണർ സത്യപാൽ മല്ലിക്. 2024 വരെ ഇത്തരം നടപടികൾ തുടരും. തന്റെ പക്കൽ ഇനിയും ഏറെയുണ്ട്. സാങ്കേതികമായി അറസ്റ്റ് അല്ലെങ്കിലും ദില്ലി പൊലീസ് അറസ്റ്റിന് സമാനമായ നിലയിൽ പിടിച്ചുവെക്കുകയായിരുന്നു. അത് അറസ്റ്റല്ലാതെ എന്താണ്. സിബിഐ തന്നെ വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ലെന്നും ചില രേഖകൾ തേടിയാണെന്നും സത്യപാൽ മല്ലിക് പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക നേതാക്കൾ തനിക്ക് പിന്തുണയുമായി വന്നുവെന്ന് സത്യപാൽ മല്ലിക് ചൂണ്ടിക്കാട്ടി. യോഗം നടത്താൻ അനുമതി ഇല്ലെന്ന് പറഞ്ഞു പോലീസ് തടഞ്ഞു. എന്തുകൊണ്ടാണ് ഇത് നടക്കുന്നത് എന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം , പക്ഷേ 2024 ന് ശേഷം നടക്കില്ല. തന്റെ വെളിപ്പെടുത്തലുകൾ തന്നെയാണ് നടപടിക്ക് കാരണം. എന്നെ ഉപദ്രവിക്കുകയാണ്. ഹരിയാനയിൽ ഖാപ് പഞ്ചായത്തിൽ ഞാൻ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മല്ലിക്കിനെയും കർഷക നേതാക്കളെയും കസ്റ്റഡിയിൽ എടുത്തത് അപലനീയമെന്ന് സംയുക്ത കിസാൻ പ്രതികരിച്ചു. ഒത്തുകൂടാനുള്ള അവകാശത്തെ പോലും തടയാൻ ശ്രമിക്കുന്നുവെന്നും കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടിന്റെ ബാക്കിപത്രമാണിതെന്നും കിസാൻ മോർച്ച നേതാക്കൾ പ്രതികരിച്ചു.