
ദില്ലി: ദില്ലിയിൽ നടന്ന വർഗ്ഗീയ കലാപത്തിന്റെ കാരണക്കാർ കോൺഗ്രസാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സത്യത്തിന് വേണ്ടി പൊരുതാൻ മോദി സർക്കാരിന് മടിയില്ലെന്നും പ്രതിപക്ഷം ജനങ്ങളെ ഇളക്കിവിടുകയാണെന്നും അദ്ദേഹം ബിഹാറിൽ പറഞ്ഞു.
അതിനിടെ കലാപത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. വടക്കുകിഴക്കൻ ദില്ലിയില്‍ ജനങ്ങൾ പുറത്തിറങ്ങിത്തുടങ്ങി. കനത്ത സുരക്ഷ സന്നാഹം എല്ലായിടത്തും തുടരുകയാണ്. സ്ഥിതി സാധാരണനിലയിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ നിരോധനാജ്ഞയിൽ ഇളവ് നൽകി. അതേ സമയം പരിക്കേറ്റ ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ നീക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടിരുന്നു. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, എകെ ആന്റണി, പി ചിദംബരം, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
ദില്ലി കലാപം നിയന്ത്രിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതിയെ കണ്ടത്. ക്രമസമാധാനം നിയന്ത്രിക്കാൻ കഴിയാത്ത ദില്ലി പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രി അമിത് ഷായെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സംഘം അഭ്യർത്ഥിച്ചു. നിവേദനം സ്വീകരിച്ച രാഷ്ട്രപതി ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് അറിയിച്ചതായി സോണിയ ഗാന്ധി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam