
ദില്ലി: ദില്ലി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. തിങ്കളാഴ്ചയാണ് ജാമ്യാപേക്ഷ ഇനി പരിഗണിക്കുക. മറ്റ് പ്രതികളായ ഷർജീൽ ഇമാം, ഗൾഫിഷ ഫാത്തിമ, മീരാൻ ഹൈദർ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും തിങ്കളാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, മൻമോഹൻ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കഴിഞ്ഞയാഴ്ചയും ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനക്ക് എത്തിയിരുന്നെങ്കിലും വിവരങ്ങളുടെ പട്ടിക കിട്ടാൻ വൈകിയെന്ന് പറഞ്ഞ് നീട്ടിവയ്ക്കുകയായിരുന്നു. ജാമ്യം നിഷേധിച്ച ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ. 2020ല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. യു.എ.പി.എ ചുമത്തപ്പെട്ട് അഞ്ച് വർഷമായി കസ്റ്റഡിയിലാണ് ഉമര്‍ ഖാലിദ്.