
ദില്ലി: ഏഴ് യാത്രക്കാരെ വിമാനത്തിൽ കയറ്റാതെ പോയ സംഭവത്തിൽ ആകാശ എയറിന് 10 ലക്ഷം രൂപ പിഴ ചുമത്തി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആണ് പിഴ ചുമത്തിയത്.
സെപ്തംബർ 6 ന് ബെംഗളൂരു - പുനെ വിമാനത്തിലാണ് സംഭവം. രാത്രി 8.50 ന് പുറപ്പെടേണ്ടിയിരുന്നത് ആകാശയുടെ ക്യുപി 1437 വിമാനമാണ്. അറ്റകുറ്റപ്പണികൾ കാരണം മറ്റൊരു വിമാനം ഏർപ്പെടുത്തി. ഇതിൽ എല്ലാവർക്കും കയറാനുള്ള സൌകര്യമുണ്ടായിരുന്നില്ല. ചില സീറ്റുകൾ തകരാറിലായിരുന്നു. തുടർന്നാണ് ഏഴ് യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചത്.
അതേ ദിവസം തന്നെ രണ്ട് മണിക്കൂറിലേറെ കഴിഞ്ഞ് 11.40ന് പുറപ്പെട്ട ഇൻഡിഗോ ഫ്ലൈറ്റിൽ യാത്രക്കാർക്ക് ബദൽ യാത്രാസൌകര്യമൊരുക്കി. പക്ഷേ നഷ്ടപരിഹാരമൊന്നും നൽകിയില്ല. തുടർന്നാണ് ഡിജിസിഎ ഇടപെടൽ. ഡിജിസിഎ മാനദണ്ഡങ്ങൾ പ്രകാരം യാത്രക്കാർക്ക് അടിസ്ഥാന നിരക്കിന്‍റെ 200 ശതമാനം നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.
തിരുത്താൻ ഡിജിസിഎ വിമാന കമ്പനിയോട് ആവശ്യപ്പെട്ടു. എന്നാൽ വിമാന കമ്പനിയുടെ നിയന്ത്രണത്തിനപ്പുറമുള്ള കാരണങ്ങളാലാണ് ബോർഡിംഗ് നിഷേധിക്കേണ്ടിവന്നതെന്ന് ആകാശ വാദിച്ചു. തുടർന്ന് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. അതിനു ശേഷം മാത്രമാണ് ആകാശ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്ന് അറിയിച്ചത്. തുടർന്ന് ഡിജിസിഎ ആകാശയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam