
ബംഗളൂരു : ബംഗളൂരു ദുരന്തത്തിൽ ഡിജിപി പ്രാഥമിക റിപ്പോർട്ട് നൽകി. സ്റ്റേഡിയം പരിസരത്ത് പെട്ടെന്ന് ആൾക്കൂട്ടം രൂപപ്പെട്ടുവെന്നും നിയന്ത്രിക്കാനായില്ലെന്നുമാണ് റിപ്പോർട്ടിലുള്ളത്. സാധ്യമായ എല്ലാ സുരക്ഷയും ഒരുക്കി. ആൾക്കൂട്ടം ബാരിക്കേഡ് തകർത്ത് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കർണാടക സർക്കാർ പ്രഖ്യാപിച്ച മജിസ്ട്രേറ്റ് തല അന്വേഷണം ഇന്ന് തുടങ്ങും. ആൾക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിൽ ആർക്കാണ് പിഴവ് പറ്റിയത് എന്നതിലാണ് അന്വേഷണം നടക്കുക. 15 ദിവസത്തിനകം മജിസ്ട്രേറ്റ് തല അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകും. പൊലീസ് നേതൃത്വത്തിന് ഗുരുതര വീഴ്ചയുണ്ടായതായാണ് വിലയിരുത്തൽ. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം മൂന്ന് ലക്ഷത്തോളം ആളുകൾ തടിച്ചു കൂടിയപ്പോഴും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിധാൻ സൗധയിലായിരുന്നു ഉണ്ടായിരുന്നത്. ജൂനിയർ ഉദ്യോഗസ്ഥർ മാത്രമായിരുന്നു ചിന്നസ്വാമിക്ക് സമീപം ആൾക്കൂട്ടത്തെ കൈകാര്യം ചെയ്യാൻ ഉണ്ടായിരുന്നത്. പല ഗേറ്റുകളിലേക്കും ആളുകൾ ഇടിച്ചു കയറാൻ ശ്രമിച്ചതും ദുരന്തത്തിന് വഴിവച്ചു.
ദുരന്തമുണ്ടായതോടെ കെ എസ് സി എ ക്കെതിരെ രൂക്ഷ വിമർശനം. പരിപാടി നടത്താൻ ബുദ്ധിമുട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടും വിക്ടറി പരേഡിനായി കെഎസ് സി എ സമ്മർദ്ദം ചെലുത്തിയതിൽ വിമർശനമുയരുന്നു. 5 ലക്ഷത്തോളം പേരാണ് ഇന്നലെ വിധാൻ സൗധക്ക് സമീപവും ചിന്നസ്വാമി സ്റ്റേഡിയത്തിന് അടുത്തും തടിച്ചു കൂടിയത്. 8.7 ലക്ഷം പേർ മെട്രോയിൽ ആകെ ഇന്നലെ രാത്രി 9 മണിവരെ സഞ്ചരിച്ചു. തിക്കിലും തിരക്കിലും ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് ലാത്തി വീശിയ ദൃശ്യങ്ങളും പുറത്ത് വന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam